ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code – UCC) നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനിടെ മുഖ്യമന്ത്രി മോഹൻ യാദവ് നടത്തിയ പ്രസ്താവന ദേശീയതലത്തിൽ ചർച്ചയാകുന്നു. യുസിസി ബില്ലിന് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതിന് മുന്നോടിയായി, “ഒരു വിവാഹം കഴിക്കുന്നവർക്ക് മാത്രമേ സംസ്ഥാനത്ത് നിയമപരമായി ജീവിക്കാനുള്ള അവകാശമുണ്ടാകൂ” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ടികംഗഢ്, കട്നി ജില്ലകളിലെ പൊതുപരിപാടികളിൽ സംസാരിക്കവെ, നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വ്യക്തിനിയമങ്ങൾ തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. “രാമൻ ഒരിക്കൽ മാത്രമാണ് വിവാഹം കഴിച്ചത്. പിന്നെ എന്തിന് റഹീമിന് മൂന്നോ നാലോ വിവാഹം അനുവദിക്കണം? മുസ്ലിം സ്ത്രീകളും നമ്മുടെ സഹോദരിമാരാണ്” എന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 20 മുതൽ ആരംഭിക്കുന്ന മധ്യപ്രദേശ് നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ യുസിസി ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ആറംഗ സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ട് ഇതിനകം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
മൂന്ന് വാല്യങ്ങളുള്ള റിപ്പോർട്ടിൽ വിവിധ നിയമങ്ങളുടെ വിശകലനം, 404 വകുപ്പുകളുള്ള കരട് ബിൽ, പൊതുജനാഭിപ്രായങ്ങളുടെ സമാഹാരം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സമിതിക്ക് 9.58 ലക്ഷത്തിലധികം പൊതുജന പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം, മധ്യപ്രദേശിലെ പട്ടികവർഗ വിഭാഗങ്ങളെ നിർദ്ദിഷ്ട യുസിസിയിൽ നിന്ന് ഒഴിവാക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്.
യുസിസി നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവയ്‌ക്ക് പിന്നാലെ മധ്യപ്രദേശും മുന്നേറുകയാണ് , ഇത് രാജ്യവ്യാപകമായി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിലെ പ്രധാന ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.















