ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തെ ചോദ്യം ചെയ്തുള്ള തിരഞ്ഞെടുപ്പ് ഹർജിയിൽ മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയയ്‌ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ തുടർവാദം രണ്ടാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും.
ഡിഎംകെ സ്ഥാനാർഥിയായ ആർ.ഡി. ശേഖർ സമർപ്പിച്ച ഹർജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കളുടെയും കേസുകളുടെയും വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് ചെലവുകളുടെ വിവരങ്ങളിൽ ഗുരുതര വൈരുധ്യങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജയിയുടെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികളെ ഉപയോഗിച്ച് കുടുംബങ്ങളെ ടിവികെ പാർട്ടിക്ക് അനുകൂലമായി സ്വാധീനിക്കാൻ ശ്രമിച്ചതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നും ഹർജിയിൽ ആരോപണമുണ്ട്.
കേസ് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ച് പരിഗണിച്ചപ്പോൾ, കേസിലെ എല്ലാ പ്രതികൾക്കും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രി വിജയ്, റിട്ടേണിംഗ് ഓഫീസർ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവർക്ക് പുതിയ നോട്ടീസ് അയയ്‌ക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
ഇതിനിടെ, തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയത്തിനെതിരെയും മുഖ്യമന്ത്രി വിജയ്‌ക്കെതിരെ സമാനമായ മറ്റൊരു തിരഞ്ഞെടുപ്പ് ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.















