കൊച്ചി: വന്ദേമാതരം ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരം സംഘടിപ്പിക്കുമെന്ന് തപസ്യ കലാ-സാഹിത്യവേദി അറിയിച്ചു. വന്ദേമാതരം സമ്പൂർണരൂപത്തിൽ സംഘമായി ആലപിക്കുന്ന വീഡിയോ സമർപ്പിക്കുന്ന രീതിയിലാണ് മത്സരം.
അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഒരു ടീമിൽ അഞ്ച് വിദ്യാർഥികൾ ഉണ്ടായിരിക്കണം. ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികൾ ചേർന്നായിരിക്കണം പങ്കെടുക്കേണ്ടത്. ഒരു സ്ഥാപനത്തിന് ഒന്നിലധികം ടീമുകളെ മത്സരത്തിനിറക്കാനും അവസരമുണ്ട്.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുന്ന മത്സരം വിജയദശമി ദിനത്തിൽ സമ്മാനദാനത്തോടെ സമാപിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 10,000 രൂപ, രണ്ടാം സമ്മാനം 7,500 രൂപ, മൂന്നാം സമ്മാനം 5,000 രൂപ നൽകും. കൂടാതെ ഓരോ ജില്ലയിൽ നിന്നുമായി തിരഞ്ഞെടുക്കുന്ന പത്ത് ടീമുകൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റും നൽകും.
മത്സര വീഡിയോ ഒറ്റ ടേക്കിൽ, എഡിറ്റിംഗോ ഓഡിയോ ഡബ്ബിംഗോ ഇല്ലാതെ, ലൈവ് ആലാപനമായി റെക്കോർഡ് ചെയ്യണമെന്നാണ് നിർദേശം. സ്കൂൾ വിദ്യാർഥികൾ യൂണിഫോമിലും കോളജ് വിദ്യാർഥികൾ നിശ്ചിത ഡ്രസ് കോഡിലും പങ്കെടുക്കണം. മികച്ച അവതരണങ്ങൾ തപസ്യയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.