ന്യൂഡല്‍ഹി: പാറ്റാ സമരത്തിന്റെ മറവില്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള നീക്കം സുരക്ഷാസേന തകര്‍ത്തു. നേപ്പാളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’യിലെ സജീവ അംഗം ബിക്രംജിത് സിംഗിനെയും യു.എസ്. പൗരനായ മന്‍ബീര്‍ സിംഗ് ധില്ലണിനെയും സുരക്ഷാസേന പിടികൂടി. ഇവര്‍ക്ക് സഹായം നല്‍കിയ മൂന്ന് പ്രാദേശിക ഗുണ്ടകളെയും അറസ്റ്റ് ചെയ്തു.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സശസ്ത്ര സീമാ ബല്‍ (എസ്എസ്ബി) 42-ാം ബറ്റാലിയനും പ്രാദേശിക പോലീസും ചേര്‍ന്ന് റുപൈദിഹ അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. വിസയില്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മന്‍ബീര്‍ സിംഗ് ധില്ലണ്‍ നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് രാജ്യത്ത് അക്രമം പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
2023 ഫെബ്രുവരിയില്‍ പഞ്ചാബിലെ അജ്നാല പൊലീസ് സ്റ്റേഷനില്‍ നടന്ന ആക്രമണക്കേസിലും കൊലപാതകശ്രമക്കേസിലും പ്രതിയായ ബിക്രംജിത് സിംഗ് ഏറെ നാളായി ഒളിവിലായിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ ബന്ധങ്ങളെയും ഇന്ത്യയില്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്ന പ്രവര്‍ത്തനങ്ങളെയും കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണോ ഈ നുഴഞ്ഞുകയറ്റശ്രമമെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.