കണ്ണൂർ: ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. ഇരിട്ടി വികാസ് നഗർ സ്വദേശിയായ 37-കാരൻ വി.പി. ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസിൽ ജയിലിലായിരുന്ന ഷെരീഫ് മൂന്ന് മാസം മുൻപാണ് ജയിൽ മോചിതനായത്. പുറത്തിറങ്ങിയ ശേഷവും ലഹരി ഉപയോഗം തുടർന്ന ഇയാൾ ലഹരി വാങ്ങാൻ അമ്മ സൈനബയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
പണം നൽകാൻ വിസമ്മതിച്ചതോടെ ഷെരീഫ് അമ്മയെ മർദിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ എത്തിയ സഹോദരിയെയും ഇയാൾ ആക്രമിച്ചു. സംഭവത്തെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഇരിട്ടി പൊലീസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു.















