കൊച്ചി: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സേവനം നൽകാതെയാണ് ഇൻവോയ്സുകൾ തയ്യാറാക്കിയതെന്നും, അവ വീണ വിജയൻ ഉപയോഗിച്ചിരുന്ന ഐഫോൺ പ്രോ മാക്‌സിൽ സൃഷ്ടിച്ചതാണെന്നുമാണ് ഇഡി റിപ്പോർട്ടിലെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
ഐടി സേവനം നൽകിയെന്ന പേരിൽ തയ്യാറാക്കിയ ഇൻവോയ്സുകളും വ്യാജ ഐടി സേവന കരാറും വീണയുടെ മൊബൈൽ ഫോണിൽ നിന്നാണ് കണ്ടെത്തിയത്. കൂടാതെ, സിഎംആർഎല്ലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങളും ഇതേ ഫോണിൽ നിന്നായിരുന്നു.
ഈ ഇ-മെയിൽ സന്ദേശങ്ങളിൽ ഐടി സേവനങ്ങൾ സംബന്ധിച്ച സാങ്കേതിക ചർച്ചകളല്ല ഉണ്ടായിരുന്നതെന്നും, പകരം പണമിടപാടുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളാണ് നടന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ പരിശോധിച്ചപ്പോൾ വീണയ്‌ക്ക് നൽകിയ പണം യഥാർഥ സേവനത്തിന്റെ പ്രതിഫലമായിരുന്നുവെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.
എക്സാലോജിക്കിനെ ഒഴിവാക്കിയ ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി ATNA Technologies എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ചെലവിൽ ആവശ്യമായ ഐടി സേവനങ്ങൾ ഈ സ്ഥാപനം നൽകി. ഇതിൽ നിന്നും എക്സാലോജിക്കിന് നൽകിയ പണം സേവനവുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി.
ഇതിനിടെ, വീണ വിജയന്റെ പേരിൽ മറ്റൊരു കമ്പനിയും പ്രവർത്തിച്ചിരുന്നുവെന്ന കണ്ടെത്തലും ഇഡി നടത്തിയിട്ടുണ്ട്. ലേക്കർ ഇന്ത്യ കോർപ് എന്ന പേരിൽ കോഴിക്കോട് രജിസ്റ്റർ ചെയ്ത കമ്പനിയിൽ വീണ പങ്കാളിയാണെന്നാണ് റിപ്പോർട്ട്. പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഈ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു.
ലേക്കർ ഇന്ത്യ കോർപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ 15.57 ലക്ഷം നിക്ഷേപമുണ്ടെന്നും, കമ്പനിയുടെ പ്രവർത്തനം, സാമ്പത്തിക ഇടപാടുകൾ, പങ്കാളികളുടെ പങ്ക് എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ വീണ വിജയനെ ആറാം പ്രതിയായും, എക്സാലോജിക്കിനെ ഏഴാം പ്രതിയായും, ലേക്കർ ഇന്ത്യ കോർപ്പിനെ എട്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.















