കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ദേവസ്വം ഗുരുതര വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന കഴിഞ്ഞ 43 വർഷമായി നടത്തിയിട്ടില്ലെന്ന ഗുരുതര കണ്ടെത്തലും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കൂടാതെ 2011-12 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം, വെള്ളിപ്പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യതയും കൃത്യമായ രേഖപ്പെടുത്തലും ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിർദേശിച്ചു.
നിലവിലെ ഓഡിറ്റിന്റെ പുരോഗതി സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക കാര്യനിർവഹണത്തിലും ഓഡിറ്റ് നടപടികളിലും കോടതി തുടർനിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.















