കോഴിക്കോട്: വടകരയിൽ എം.ഡി.എം.എ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ അറസ്റ്റിലായ ചെറുവാളൂർ സർക്കാർ എൽ.പി സ്കൂളിനോട് ചേർന്നുള്ള ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കാവ്യയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപികയായിരുന്ന കീർത്തനയെ നേരത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അറസ്റ്റിലാകുന്നതുവരെ ഇരുവർക്കുമെതിരെ സഹപ്രവർത്തകർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു. രണ്ടുപേരും ദാമ്പത്യ ബന്ധം വേര്‍പിരിഞ്ഞവരായിരുന്നു. അതിനാൽ വ്യക്തിപരമായ പ്രശ്നങ്ങൾ പങ്കുവെക്കുന്ന അടുത്ത സുഹൃത്തുക്കളെന്നായിരുന്നു സഹപ്രവർത്തകരുടെ ധാരണ. എന്നാൽ, ആ സൗഹൃദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ലഹരിക്കടത്ത് നടന്നിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
എം.എ സൈക്കോളജി ബിരുദധാരിയായ കാവ്യ 2016 മുതൽ സ്പെഷ്യൽ എജ്യുക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയ്‌ക്കായി ജില്ലയിലെ വിവിധ ബി.ആർ.സികളിലെ അധ്യാപകർ ചേർന്ന് സാമ്പത്തിക സഹായവും നൽകിയിരുന്നു. എന്നാൽ അടുത്തിടെ വാങ്ങിയ ആഡംബര കാർ സഹപ്രവർത്തകരിൽ സംശയത്തിന് ഇടയാക്കിയിരുന്നു. വിദേശത്തുള്ള സഹോദരന്റേതാണ് വാഹനമെന്നായിരുന്നു കാവ്യയുടെ വിശദീകരണം.
പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ കായിക പരിശീലനം നൽകാനായി വിവിധ സ്കൂളുകളിൽ പോകുന്ന സൗകര്യം ഉപയോഗിച്ചാണ് കീർത്തന എം.ഡി.എം.എ വിതരണം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അധ്യാപികയെന്ന പദവിയും സാമൂഹിക സ്വീകാര്യതയും പോലീസിന്റെയും നാട്ടുകാരുടെയും സംശയം ഒഴിവാക്കാൻ മറയാക്കുകയായിരുന്നു.
ലഹരിയുമായി പിടിയിലായ റിസ്വാനെ ചോദ്യം ചെയ്തതോടെയാണ് ഇരുവരുടെയും പങ്ക് പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതോതിൽ പണമെത്തിയതായും, പിന്നീട് അത് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തി.
ലഹരി വാങ്ങുന്നവരിൽ നിന്ന് ഗൂഗിൾ പേ വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ പണം സ്വീകരിച്ച ശേഷം, ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുനൽകുകയായിരുന്നു ഇവരുടെ രീതിയെന്നും, അവിടെ നിന്ന് സംഘത്തിലെ മറ്റൊരാൾ ലഹരി കൈമാറിയിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാട് വിവരങ്ങളും ലഭിച്ചതോടെയാണ് കാവ്യ കുറ്റം സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കും. ലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന ദിശയിലും അന്വേഷണം തുടരുകയാണ്















