തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

കാവേരി ജലവിഷയത്തിൽ തഞ്ചാവൂരിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. പ്രസംഗത്തിനിടെ പ്രവർത്തകർ “തൃഷ… തൃഷ…” എന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനോട് ഉദയനിധി നടത്തിയ പ്രതികരണമാണ് വിവാദമായത്. നടി തൃഷയെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗമാണ് നടത്തിയതെന്ന് ടിവികെയും ബിജെപിയും ആരോപിച്ചു.

പരാതികളുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS), തമിഴ്നാട് സ്ത്രീകൾക്കെതിരായ പീഡനം നിരോധന നിയമം, വിവരസാങ്കേതിക നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പൊലീസ് ഉദയനിധിയുടെ വസതിയിലെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതോടെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ വേട്ടയാടുകയാണെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് തടയാനാണ് അറസ്റ്റെന്നും ഡിഎംകെ ആരോപിച്ചു. അതേസമയം, നടി തൃഷയെ അപമാനിച്ചെന്ന ആരോപണത്തിൽ ടിവികെ ദേശീയ വനിതാ കമ്മിഷനെയും സമീപിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഉദയനിധി നടത്തിയതെന്നും സ്വമേധയാ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾക്ക് ശക്തമായ നിയമനടപടി വേണമെന്ന് തമിഴ്നാട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

Share