കണ്ണൂർ: ചെറുപുഴയിൽ പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ ആർ. രാജേഷിനോട് അനാദരവ്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് ചാവക്കാട് വരെ എത്തിച്ചത്.
യാത്രയ്‌ക്കിടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ ചാവക്കാട് വച്ച് ഫ്രീസർ സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി. വഴിയരികിൽ വച്ചാണ് മൃതദേഹം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായെന്ന് വെളിപ്പെടുത്തി ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസ്, മുഹമ്മദ് തൻവീർ എന്നിവരും രംഗത്തെത്തി. ഫ്രീസർ സംവിധാനമില്ലാത്ത വാഹനത്തിലാണ് മൃതദേഹം കൈമാറിയതെന്നും യാത്രയ്‌ക്കിടെ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് മറ്റൊരു ആംബുലൻസ് ഏർപ്പെടുത്തേണ്ടിവന്നതെന്നും അവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണത്തിന് നിർദേശം നൽകി. സ്പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാൽ, മൃതദേഹം കൊണ്ടുപോയ വാഹനത്തിൽ ഫ്രീസർ സംവിധാനമില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് പയ്യന്നൂർ തഹസിൽദാർ പ്രതികരിച്ചു.















