രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ നീക്കത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് തല്‍ക്കാലം ആശ്വാസം. രാജിവെക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഫിഫ ഭരണസമിതി ഇന്‍ഫാന്റിനോയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, വിവാദമായ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതിയില്‍ സംഭവിച്ച ‘പിഴവുകള്‍ക്ക്’ ഇന്‍ഫാന്റിനോ ഔദ്യോഗികമായി മാപ്പുപറയുകയും ചെയ്തു.

മൊറോക്കോയില്‍ ഏഴ് മണിക്കൂര്‍ നീണ്ട അടിയന്തര യോഗത്തിനൊടുവിലാണ് ഫിഫയുടെ നിര്‍ണായക പ്രഖ്യാപനം. സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്‌സ്‌ട്രോം ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ ഇന്‍ഫാന്റിനോയില്‍ പൂര്‍ണ വിശ്വാസം ആവര്‍ത്തിച്ചതായി ഫിഫ അറിയിച്ചു. ലോകകപ്പിന്റെ വാണിജ്യ സ്ഥാപനത്തില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നിര്‍ദേശം ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയാണ് ഫിഫ മുന്നോട്ടുവെച്ചത്. കൂടാതെ, നിര്‍ദേശത്തെ പിന്തുണയ്‌ക്കാന്‍ വളരെ കുറഞ്ഞ സമയപരിധിയും വന്‍ സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ദേശീയ അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഇന്‍ഫാന്റിനോയും സെക്രട്ടറി ജനറല്‍ ഗ്രാഫ്‌സ്‌ട്രോമും പദ്ധതിയിലെ പിഴവുകള്‍ക്ക് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. വിവാദത്തിന് പിന്നാലെ ഫിഫ പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ സംഘടനയുടെ വിശ്വാസ്യതയും ഭരണനടപടികളും ചോദ്യം ചെയ്യുന്ന ആക്രമണങ്ങള്‍ ഇനി സഹിക്കില്ലെന്നും ഫിഫയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ദേശീയ അസോസിയേഷനുകള്‍ക്ക് തങ്ങളെ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയെന്ന തോന്നല്‍ ഉണ്ടായത് ഖേദകരമാണെന്നും, കാര്യങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച സംഭവിച്ചതായും ഫിഫ സമ്മതിച്ചു. മാധ്യമങ്ങളിലേക്ക് വിവരങ്ങള്‍ ചോര്‍ന്ന ശേഷവും ചില പിഴവുകള്‍ ഉണ്ടായതായി സംഘടന അംഗീകരിച്ചു. വിവാദവുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കാന്‍ ആഭ്യന്തര അവലോകനം നടത്തുമെന്ന് ഫിഫ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ഫിഫ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.

Share