വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്‌ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അത് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെ ‘ഇരുമ്പുമതിൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന് ഇതിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും അവകാശപ്പെട്ടു.
“ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്‌ക്ക് പൂർണ നിയന്ത്രണമുണ്ട്. അത് ഞങ്ങൾ നിലനിർത്തുമെന്നാണ് കരുതുന്നത്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കൻ നാവിക ഉപരോധം ശക്തമാണെന്നും ട്രംപ് പറഞ്ഞു.
ഇറാൻ നേതൃത്വത്തിന്റെ സ്ഥിരതയിലും ട്രംപിന് സംശയം
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ശേഷിക്കുന്ന സൈനികർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ നേതൃത്വത്തിന്റെ സ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും അദ്ദേഹം ചോദ്യം ചെയ്തു.
അതേസമയം, അമേരിക്കൻ ഉപരോധം പിൻവലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കൻ നടപടികൾ അവസാനിപ്പിക്കുകയും യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുകയും വേണമെന്നാണ് ഇറാന്റെ ആവശ്യങ്ങൾ.
ലോകത്ത് വ്യാപാരം നടക്കുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. കടലിടുക്ക് അടച്ചതോടെ ആഗോള ഊർജവിലയിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.
അതേസമയം, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ഇറാൻ പ്രത്യേക ചർച്ചകളും നടത്തുന്നുണ്ട്. താൽക്കാലിക കപ്പൽപ്പാത ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ചയിലുള്ളത്. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും കടലിടുക്ക് പൂർണമായി തുറക്കുകയെന്നാണ് ഇറാന്റെ നിലപാട്.
വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ചർച്ചയില്ലെന്ന് ഇറാൻ
അമേരിക്കയുമായുള്ള വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ജൂണിൽ ഒപ്പുവച്ച ഇടക്കാല കരാർ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അതിനാൽ വെടിനിർത്തൽ കാലയളവൊന്നും അംഗീകരിക്കുന്നില്ലെന്നും ഇറാൻ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച പനാമ പതാകയുള്ള കപ്പലിന് നേരെ യുഎസ് സൈന്യം ഗൾഫ് ഓഫ് ഒമാനിൽ ആക്രമണം നടത്തിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ മുന്നോട്ട് പോയതിനെ തുടർന്ന് ഹെലികോപ്റ്ററിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ മുറിക്ക് കേടുപാടുകൾ സംഭവിച്ച് കപ്പൽ പ്രവർത്തനരഹിതമായി. കപ്പലിലുണ്ടായിരുന്നവർക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല.














