തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? മൂന്ന് ദിവസത്തിന് ശേഷം ചെമ്മാട് സ്ഫോടകവസ്തു ശേഖരം; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: മലപ്പുറം തിരുനാവായയിൽ നടന്ന കുംഭമേളയ്‌ക്ക് സമാനമായ മാഘമഹോത്സവത്തെ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി സൂചന. തിരുനാവായയിൽ മാഘമഹോത്സവം സമാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ചെമ്മാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.  കേസിലെ മുഖ്യസൂത്രധാരനായ ഹാരിസിനെ എൻഐഎ ചോദ്യം ചെയ്തതിൽ നിന്നാണ് മാഘമഹോത്സവവുമായി ബന്ധപ്പെട്ട നിർണായക സൂചനകൾ ലഭിച്ചത്. മാഘമഹോത്സവ വേദിയിലേക്ക് സ്ഫോടകവസ്തുക്കൾ എത്തിക്കാനായിരുന്നോ ശ്രമമെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.  സ്ഫോടകവസ്തുക്കളുടെ യഥാർഥ ലക്ഷ്യവും ഉപയോഗവും സംബന്ധിച്ച അന്വേഷണം എൻഐഎ തുടരുകയാണ്.

തിരുനാവായയിലെ മഹാമാഘമഹോത്സവം ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് നടന്നത്. ഭാരതപ്പുഴയുടെ തീരത്ത് നടന്ന മഹോത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും ഭക്തരും പങ്കെടുത്തിരുന്നു. ഫെബ്രുവരി മൂന്നിനാണ് പ്രധാന ചടങ്ങുകളോടെ മഹോത്സവം സമാപിച്ചത്. ഫെബ്രുവരി ഏഴിനാണ്, ചെമ്മാട്ടെ ഹോളോ ബ്രിക്സ് സ്ഥാപനത്തിൽ നിന്ന് ഇത്രയും വലിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. ഇതാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.

89,600 ജലാറ്റിൻ സ്റ്റിക്കുകൾ, 10,500 ഡിറ്റണേറ്ററുകൾ
2026 ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടിക്കടുത്ത് ചെമ്മാട്-തലപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്സ് സ്ഥാപനത്തിന്റെ വളപ്പിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. ഉള്ളി കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ.

448 പെട്ടികളിലായി 89,600 ജലാറ്റിൻ സ്റ്റിക്കുകളും 35 പെട്ടികളിലായി 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. 132 ഉള്ളിച്ചാക്കുകൾക്കിടയിലാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. സേലത്ത് നിർമിച്ച സ്ഫോടകവസ്തുക്കളാണ് പിടികൂടിയതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെ തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്ഫോടകവസ്തുക്കൾ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെയാണ് പൊലീസ് എത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. സ്ഫോടകവസ്തുക്കൾ കടത്തിയ ലോറിയും മറ്റൊരു വാഹനവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യം പറഞ്ഞത് ക്വാറിയിലേക്ക്
ക്വാറികളിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് അനധികൃതമായി കടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന് ലഭിച്ച വിവരം. അനുമതിയോ ആവശ്യമായ രേഖകളോ ഇല്ലാതെയാണ് സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുക്കളുടെ ഉറവിടവും അവ എത്തിച്ചവരെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.

തുടർന്ന് കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി എത്തിച്ചതിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം എന്താണെന്ന ചോദ്യമാണ് അന്വേഷണത്തെ കൂടുതൽ ഗൗരവമുള്ളതാക്കിയത്.

ഏപ്രിലിൽ എൻഐഎ ഏറ്റെടുത്തു
കേസിന്റെ ഗൗരവം കണക്കിലെടുത്ത് 2026 ഏപ്രിലിലാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. തുടർന്ന് കേസ് രേഖകൾ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

മെയ് 30ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി. പ്രതികളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും പുറമെ സ്ഫോടകവസ്തുക്കളുടെ ഡീലർമാരുടെയും നിർമാതാക്കളുടെയും സ്ഥാപനങ്ങളിലും പരിശോധന നടന്നു. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവയും പിടിച്ചെടുത്തു. കേസിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വശങ്ങളുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കിയത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലും പരിശോധന നടന്നു. കേസിലെ ഒന്നാം പ്രതിയായ ഹാരിസിന്റെ കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ വീടും ഹോളോ ബ്രിക്സ് സ്ഥാപനവും എൻഐഎ പരിശോധിച്ചിരുന്നു.

സ്ഫോടകവസ്തുക്കളുടെ ബാർകോഡിലും ദുരൂഹത
അന്വേഷണത്തിനിടെ സ്ഫോടകവസ്തുക്കളുടെ പാക്കറ്റുകളിൽ പതിപ്പിച്ചിരുന്ന ബാർകോഡ് ലേബലുകൾ മനഃപൂർവം നീക്കം ചെയ്യുകയോ കേടുവരുത്തുകയോ ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉടമസ്ഥത, സഞ്ചാരപാത എന്നിവ മറച്ചുവെക്കാനുള്ള ശ്രമമായാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്.

കർണാടകയിലെ താലിക്കോട്ടിലുള്ള സ്ഫോടകവസ്തു സ്ഥാപനത്തിലും എൻഐഎ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ലൈവ് ഡിറ്റണേറ്ററുകളും കേടുവരുത്തിയ ബാർകോഡ് ലേബലുകളും കണ്ടെത്തി. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോയെന്നും സ്ഫോടകവസ്തുക്കളുടെ യഥാർഥ ഉപയോഗം എന്തായിരുന്നുവെന്നും കണ്ടെത്താൻ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമാണെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

 

 

Share