കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പാക് ചാരനെ പിടികൂടി. പാകിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയായ റാണ റൗഫ് എന്ന വഹാബ് ആലം ആണ് പശ്ചിമ ബംഗാൾ പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പിടിയിലായത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹാബ്രയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി കഴിഞ്ഞിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യം, ബിഎസ്എഫ്, റെയിൽവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
റാണ റൗഫ് യഥാർഥ തിരിച്ചറിയൽ മറച്ചുവെച്ച് ‘വഹാബ് ആലം’ എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ‘വാഹഫ്’ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലെ തപ്സിയ പ്രദേശത്തെ വിലാസം ഉപയോഗിച്ച് ഇയാൾ വ്യാജ ആധാർ, വോട്ടർ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ സ്വന്തമാക്കിയിരുന്നു.
നേപ്പാള്‍ അതിര്‍ത്തി വഴി 2012ലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. റാണ റൗഫിന് വ്യാജ ഇന്ത്യൻ രേഖകൾ സ്വന്തമാക്കാൻ സഹായിച്ച മറ്റൊരാളെയും കൊൽക്കത്തയിലെ തപ്സിയയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് റൗഫിന്റെ ഇന്ത്യയിലെ ബന്ധങ്ങളും സഹായശൃംഖലയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയിൽ മറ്റാരെങ്കിലും ഇയാൾക്കൊപ്പം പ്രവർത്തിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
റാണ റൗഫ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പ്രതിയുടെ മൊബൈൽ ഫോൺ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. റൗഫിനെയും പിടിയിലായ സഹായിയെയും ചോദ്യം ചെയ്തുവരികയാണ്.















