യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ 21-കാരനെ ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ വീട്ടില്‍ ബന്ദിയാക്കി നഗ്‌നദൃശ്യം പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയായ യുവതിയെ ഇതുവരെ പിടികൂടാനായില്ല. യുവതിയടക്കം ആറംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, യുവതി ഫോണിലൂടെ മാധ്യമങ്ങളെയടക്കം ബന്ധപ്പെടുന്നുണ്ടെങ്കിലും പൊലീസ് പിടിയിലായിട്ടില്ല.

കഴിഞ്ഞ 24-നാണ് ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു വാടകവീട്ടില്‍ ദിവസങ്ങളോളം തടവില്‍വെച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. യുവാവിന്റെ നഗ്‌നദൃശ്യം പകര്‍ത്തി മാതാവിന് അയച്ചുകൊടുക്കുകയും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

താമസസ്ഥലത്തിന്റെ വാതില്‍ ബലമായി തകര്‍ത്ത് അകത്തുകയറിയ സംഘം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും തുടര്‍ന്ന് കാറിന്റെ ഡിക്കിയിലിട്ട് കത്തിവെച്ച് ഭീഷണിപ്പെടുത്തി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ചെന്നുമാണ് യുവാവിന്റെ ആരോപണം. ചാലില്‍താഴത്തെ വാടകവീട്ടില്‍ അഞ്ച് ദിവസത്തോളം പൂട്ടിയിട്ടതായും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതായും യുവാവ് പറയുന്നു. ഓഗസ്റ്റ് നാലിന് വീട്ടില്‍നിന്ന് രക്ഷപ്പെട്ട് കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തില്‍ നിന്ന് രക്ഷപ്പെടാനായതെന്നും യുവാവ് വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയായ യുവതിയുമായി 21-കാരന് നേരത്തെ സൗഹൃദമുണ്ടായിരുന്നു. യുവതിയെ ദുബായിലേക്ക് പോകാന്‍ സഹായിച്ചിരുന്നതായും യുവാവ് പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്നും നാട്ടിലെത്തി ദുബായിലേക്ക് മടങ്ങാനിരിക്കെയാണ് യുവതി അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെട്ടതെന്നും യുവാവ് വ്യക്തമാക്കി. യുവതിയുടെ പങ്കാളി സൗഹൃദത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലുണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവമെന്നും യുവാവ് ആരോപിക്കുന്നു.

അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒന്നാം പ്രതിയായ യുവതിയും രംഗത്തെത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് നഗ്‌നദൃശ്യം പകര്‍ത്തി പണത്തിന് വിറ്റുവെന്നും എംഡിഎംഎ ഉപയോഗിച്ച് തന്നെ ഉപദ്രവിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചു. യുവാവിനെതിരെ നേരത്തെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് യുവാവിന്റെ വാദം.

നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് പോക്‌സോ കേസ് നല്‍കിയതെന്നും യുവാവ് ആരോപിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കണ്ണൂര്‍ സ്വദേശിയായ ജിതിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ യുവതിയടക്കം അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share