ബ്രസൽസ്: ഓട നിർമാണത്തിനിടെ 18 വയസ്സുകാരന് ലഭിച്ചത് കോടികളുടെ സ്വർണ്ണ നിധി. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടെയാണ് കോബെ എന്ന 18കാരനും സഹപ്രവർത്തകരും സ്വർണ്ണക്കട്ടികളും നാണയങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കണ്ടെത്തിയത്.
പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെയാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ബാഗിനുള്ളിലുണ്ടായിരുന്നത് ഒരു യൂറോ നാണയങ്ങളാണെന്നാണ് കോബെ കരുതിയത്. എന്നാൽ കൂടുതൽ മണ്ണ് നീക്കം ചെയ്തതോടെ സ്വർണ്ണക്കട്ടികളും സ്വർണ്ണ നാണയങ്ങളും ഉൾപ്പെടെയുള്ള വൻ നിധിയാണെന്ന് വ്യക്തമായി.
19-ാം നൂറ്റാണ്ടിൽ ബ്രൂവറി ഉടമയായിരുന്ന തിയോഫിലസ് വാൻ ആഷെ നിർമ്മിച്ച പഴയ വില്ലയുടെ നിലവറയിലെ ചുവരിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ അടങ്ങിയ ബാഗ് ചുവരിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു.
ഏകദേശം 90 ലക്ഷം യൂറോ (98 കോടി രൂപ) മൂല്യമുള്ള സ്വർണ്ണമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിന് പിന്നാലെ കോബെയും സഹപ്രവർത്തകരും പൊലീസിനെ അറിയിച്ചു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്വർണ്ണം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതേസമയം, നിധിയുടെ യഥാർഥ ഉടമ ആരാണെന്നും സ്വർണ്ണത്തിന് നിലവിൽ അവകാശികളുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. സ്വർണ്ണം ഏതെങ്കിലും ക്രിമിനൽ കേസുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ബെൽജിയൻ നിയമപ്രകാരം ഇത്തരത്തിൽ കണ്ടെത്തുന്ന നിധിക്ക് അവകാശികളുണ്ടോയെന്ന് കണ്ടെത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. കെട്ടിടത്തിന്റെ നിലവിലെ ഉടമകൾക്കോ വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികൾക്കോ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.
നിധി തങ്ങൾക്ക് സ്വന്തമാകുമെന്ന പ്രതീക്ഷ തൊഴിലാളികൾക്കില്ല. എന്നാൽ യഥാർഥ അവകാശികളെ കണ്ടെത്തിയാൽ നിയമപ്രകാരം തങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിധി കണ്ടെത്തിയവർ.















