മുംബൈ: ട്രെയിനിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ താനെ സ്വദേശിയായ മോഡലും നടിയുമായ അന്തര സോഹം ബാനർജിക്കെതിരെ കേസ്. ഓഗസ്റ്റ് 12ന് രാത്രി ബാന്ദ്ര-ഗംഗാനഗർ അരാവലി എക്സ്പ്രസിലായിരുന്നു സംഭവം. വെബ് സീരീസിന്റെ ഷൂട്ടിനായി സൂറത്തിലേക്ക് പോകുന്നതിനിടെയാണ് 31കാരിയായ അന്തര സംഘർഷമുണ്ടാക്കിയതെന്നാണ് പരാതി.
റിസർവ് ചെയ്ത സീറ്റിൽ ഇരുന്ന അന്തരയോട് സീറ്റ് ഒഴിയാൻ സഹയാത്രികൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്. സീറ്റ് ഒഴിയാൻ വിസമ്മതിച്ചതോടെ യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് പരിശോധകനെയും വിവരമറിയിച്ചു.
രാത്രി 9.30നും 10.50നും ഇടയിലാണ് സംഭവങ്ങൾ നടന്നത്. സഹയാത്രികരാണ് അന്തര റിസർവ് സീറ്റ് ഒഴിയുന്നില്ലെന്ന വിവരം അറിയിച്ചത്. തുടർന്ന് അന്തര പ്രകോപിതയാകുകയും ഇടപെടാൻ ശ്രമിച്ചവരെ അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവർ കൂടുതൽ ആക്രമണോത്സുകയായെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കൈയിൽ ബ്ലേഡുമായി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
സംഘർഷത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥയ്‌ക്കും അന്തരയ്‌ക്കും ബ്ലേഡ് കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥയുടെ യൂണിഫോമിനും മൊബൈൽ ഫോണിനും കേടുപാടുകൾ സംഭവിച്ചു. കണ്ണടയും തകർന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് ദഹാനു റെയിൽവേ സ്റ്റേഷനിൽ അന്തരയെ ട്രെയിനിൽ നിന്ന് ഇറക്കുകയും റെയിൽവേ അധികൃതർക്ക് കൈമാറുകയും ചെയ്തു. പിറ്റേന്ന് രാവിലെ ബോറിവലി റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 13നാണ് അന്തരയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കൽ, പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ, ആക്രമണം, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്ന് ജിആർപി സീനിയർ ഇൻസ്പെക്ടർ പാണ്ഡ്രിനാഥ് കാൻഡെ അറിയിച്ചു.
സംഭവത്തിനിടെ ബന്ധുക്കളെയോ നിയമസഹായത്തിനായി അഭിഭാഷകനെയോ ബന്ധപ്പെടാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അന്തര സഹകരിക്കാൻ തയ്യാറായില്ലെന്നും തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ട സംഘർഷത്തിൽ ട്രെയിനിലെ യാത്രക്കാരും പരിഭ്രാന്തരായി.















