അഹമ്മദാബാദ്: ഭക്ഷ്യവസ്തുക്കളിലെ മായം തടയുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ ഭക്ഷ്യ-മരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 35 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന മായം കലർന്ന നെയ്യും ഭക്ഷ്യ എണ്ണകളും പിടികൂടി. സൂറത്തിലും ദീസയിലുമാണ് പരിശോധന നടന്നത്.
കമ്രേജ് താലൂക്കിലെ ധോരൻ പാർഡിയിലെ ഹിന്ദ്വ ഡ്രീം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കേവൽ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു പ്രധാന പരിശോധന. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചിരുന്നതായും വ്യാജമായി നെയ്യ് നിർമിച്ച് പാക്ക് ചെയ്തിരുന്നതായും അധികൃതർ കണ്ടെത്തി.
വിവിധ ലേബലുകളിൽ ‘ശ്രീ അന്മോൽ രതൻ കൗ ഗീ’ എന്ന ബ്രാൻഡ് പേരിൽ പാക്ക് ചെയ്ത 5,157 ലിറ്റർ നെയ്യാണ് ഇവിടെ നിന്ന് പിടികൂടിയത്. ഏകദേശം 26 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം.
നെയ്യിൽ മായം ചേർക്കാൻ ഉപയോഗിച്ചിരുന്ന 1,485 കിലോഗ്രാം പാംഓയിലും 3.6 ലക്ഷം രൂപ വിലമതിക്കുന്ന 285 കിലോഗ്രാം സോയാബീൻ എണ്ണയും പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത മുഴുവൻ ഉൽപ്പന്നങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്‌ക്കായി അയച്ചു.
പാലൻപൂർ സർക്കിളിലെ ദീസയിലെ രണ്ട് സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഇവിടെ നിന്ന് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന 987 ലിറ്റർ സംശയാസ്പദമായ മായം കലർന്ന നെയ്യ് പിടികൂടി. ഇതിന്റെ സാമ്പിളുകളും വിശദമായ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളുടെയും നിയമപരമായ സാമ്പിളുകൾ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്. ലബോറട്ടറി ഫലങ്ങളും തുടർ അന്വേഷണവും പൂർത്തിയായ ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.















