ന്യൂഡൽഹി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ – ഭീകര ബന്ധമുള്ള സംഘത്തെ പിടികൂടി. ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെപ്പേർ പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ടുപേർ മലയാളികളാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
14 സംസ്ഥാനങ്ങളിൽ സംയുക്തമായി നീക്കത്തിനൊടുവിലാണ് അറസ്റ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തിയ നടപടിയിലൂടെ രാജ്യത്ത് നടത്താനിരുന്ന നിരവധി ആക്രമണ ശ്രമങ്ങൾ പ്രതിരോധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസ് വിഭാഗങ്ങളും ഏകോപിപ്പിച്ചാണ് നടപടി. ഭീകര-ക്രിമിനൽ ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് 14 സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം. രാജ്യത്താകെ 80 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.
ഐഇഡികളും പാക് നിർമിത ഗ്രനേഡുകളും പിടിയിൽ
പരിശോധനകളിൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്ന ഐഇഡികൾ, പാക് നിർമിത ഗ്രനേഡുകൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. രഹസ്യാന്വേഷണത്തിനും ലക്ഷ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഉപയോഗിച്ചതായി സംശയിക്കുന്ന ക്യാമറകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഷെഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള വിവിധ മൊഡ്യൂളുകളിൽ നിന്ന് നേരത്തെ തന്നെ പാക് നിർമിത ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഡൽഹി പൊലീസ് നടത്തിയ മുൻ അന്വേഷണങ്ങളിൽ ഡ്രോൺ വഴി ഇന്ത്യയിലെത്തിച്ചതായി സംശയിക്കുന്ന ഗ്രനേഡുകളും പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.
സോഷ്യൽ മീഡിയ വഴി യുവാക്കളെ ലക്ഷ്യമിട്ട റിക്രൂട്ട്മെന്റ്
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടിയുടെ ശൃംഖല സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്തത്. പണം വാഗ്ദാനം ചെയ്തും സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചുമാണ് യുവാക്കളെ സംഘത്തിലേക്ക് ആകർഷിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇവരെ നിരീക്ഷണം, ആയുധ കൈമാറ്റം, ആക്രമണങ്ങൾ എന്നിവയ്‌ക്കായി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഭട്ടിയുമായി ബന്ധമുള്ള കേസുകളിൽ എൻഐഎയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും 18 കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഭട്ടിയുമായി ബന്ധമുള്ള നിരവധി ഭീകര-ക്രിമിനൽ കേസുകളിലെ ഗൂഢാലോചനയാണ് എൻഐഎ പരിശോധിക്കുന്നത്.
കേരളത്തിലും അന്വേഷണം
അറസ്റ്റിലായവരിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ പങ്ക്, മറ്റ് സംസ്ഥാനങ്ങളിലെ ശൃംഖലയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ, ആശയവിനിമയ മാർഗങ്ങൾ എന്നിവ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
രാജ്യത്തെ വിവിധ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്താനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഭട്ടി ശൃംഖലയിലെ നിരവധി മൊഡ്യൂളുകൾ പൊലീസ് തകർത്തിരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന അന്വേഷണങ്ങളിൽ ഭീകരാക്രമണങ്ങൾക്കായുള്ള റിക്രൂട്ട്‌മെന്റും ആയുധ ശേഖരണവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി നടത്തിയ രാജ്യവ്യാപക നീക്കത്തിലൂടെ വലിയൊരു ഭീകര-ക്രിമിനൽ ശൃംഖല തകർക്കാനായെന്ന വിലയിരുത്തലിലാണ് സുരക്ഷാ ഏജൻസികൾ. അറസ്റ്റിലായവരുടെ ചോദ്യംചെയ്യലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനയും തുടരുകയാണ്.















