ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം അന്വേഷിച്ചത് ആക്രമണത്തിന് പിന്നിൽ ആരാണെന്നായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന ഡോക്യുമെന്ററി പരമ്പരയിലാണ് ഡോവലിന്റെ നിർണായക വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷം അജിത് ഡോവൽ നൽകുന്ന ആദ്യ അഭിമുഖമാണിത്. പഹൽഗാം ആക്രമണം നടക്കുമ്പോൾ സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഉടൻ വിദേശകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നു. ആക്രമണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മനസിലാക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ ലക്ഷ്യം.
‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദി?’ എന്നായിരുന്നു പ്രധാനമന്ത്രി തന്നോട് ആദ്യം ചോദിച്ചതെന്ന് ഡോവൽ വെളിപ്പെടുത്തി. ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെക്കുറിച്ച് വ്യക്തത വേണമെന്നും ഇക്കാര്യം ഉടൻ അറിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ സഹിഷ്ണുത ബലഹീനതയായി കാണരുത്’
ഇന്ത്യയുടെ ഔദാര്യവും സഹിഷ്ണുതയും ആരും ബലഹീനതയായി കാണരുതെന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകത്തിന് നൽകിയതെന്ന് ഡോവൽ പറഞ്ഞു. അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ ആവശ്യമായാൽ ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകൾ, പ്രത്യേകിച്ച് പഹൽഗാം ആക്രമണവുമായി ബന്ധമുള്ള കേന്ദ്രങ്ങൾ തകർക്കുക എന്നതായിരുന്നു 88 മണിക്കൂർ നീണ്ട സൈനിക ദൗത്യത്തിന്റെ ലക്ഷ്യമെന്നും ഡോവൽ പറഞ്ഞു.
ഭീകരതയ്‌ക്ക് പിന്തുണ നൽകുന്നതും ഭീകരർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിലെ പരാജയവും ഇനി ഇന്ത്യക്ക് അംഗീകരിക്കാനാകില്ലെന്ന് പാക്കിസ്ഥാൻ സൈന്യത്തെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഇന്ത്യ എത്രത്തോളം മുന്നോട്ട് പോകാനും തയ്യാറാണെന്നും അതിന് അതിരുകളില്ലെന്നും ഡോവൽ പറഞ്ഞു. അവസാന തുള്ളി ചോരവരെയും പോരാടാൻ രാജ്യം തയ്യാറാണ്. ‘ഓപ്പറേഷൻ സിന്ദൂർ സജീവമാണ്’ എന്ന് പ്രധാനമന്ത്രി പറയുമ്പോൾ, രാജ്യത്തെ അവസാന ഭീകരനെയും തുടച്ചുനീക്കുന്നതുവരെ ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നാണ് അതിന്റെ അർഥമെന്നും അജിത് ഡോവൽ വ്യക്തമാക്കി.















