ബെംഗളൂരു: പാകിസ്താനിലെ ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ വഴി ബന്ധം പുലർത്തിയ 25കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. ദൊഡ്ഡബല്ലാപുര സ്വദേശിയും എയർ കണ്ടീഷനിംഗ് ടെക്നീഷ്യനുമായ സയ്യിദ് അബൂബക്കർ ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പാകിസ്താനിലെ ക്രിമിനൽ സംഘങ്ങളുമായി ആശയവിനിമയം നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് 20ന് ദൊഡ്ഡബല്ലാപുര ടൗൺ പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് വിഭാഗത്തിലെ കോൺസ്റ്റബിൾ രൂപേഷ് യാദവ് ഇസ്ലാംപുര മേഖലയിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് അബൂബക്കറിനെക്കുറിച്ച് വിവരം ലഭിച്ചത്.
അബൂബക്കറിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ sayedabubakar313 എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഈ അക്കൗണ്ട് ഉപയോഗിച്ച് പാകിസ്താനിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ അബൂബക്കർ ലൈക്ക് ചെയ്തതായും ചില വീഡിയോകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതായും തെളിഞ്ഞെട്ടിണ്ട്.
പാക് സ്വദേശിയുടെ Hammadmemon333 എന്ന അക്കൗണ്ടിലേക്ക് അബൂബക്കർ സ്വന്തം തിരിച്ചറിയൽ രേഖ പങ്കുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി തോക്കുകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അബൂബക്കറിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 113(3), 197(2) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അബൂബക്കറിന്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്‌ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പാകിസ്താനിലെ ഷഹ്സാദ് ഭട്ടി ശൃംഖലയുമായുള്ള ബന്ധം, കേരളം, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ഇയാളുടെ യാത്രകൾ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.














