തിരൂർ: അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് സണ്ണി എം. കപിക്കാട് നടത്തിയ അനുചിത പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം. സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പരാമർശങ്ങളെ ന്യായീകരിക്കാനാവില്ലെന്നും സമാജം വ്യക്തമാക്കി.
തിരൂർ തുഞ്ചത്ത് മലയാള സർവകലാശാലയ്‌ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിലാണ് മേൽശാന്തി സമാജം നിലപാട് വ്യക്തമാക്കിയത്. ശബരിമല ആചാരപരമ്പരയിൽ മാളികപ്പുറത്തമ്മയ്‌ക്ക് അത്യുന്നതമായ സ്ഥാനമാണുള്ളത്. കോടിക്കണക്കിന് അയ്യപ്പഭക്തർ അത്യന്തം ഭക്തിയോടെയും വിശ്വാസത്തോടെയും ആരാധിക്കുന്ന ദേവതകളെ ലൈംഗികവും അശ്ലീലവുമായ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുന്നത് വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുന്ന നടപടിയാണെന്നും സമാജം ചൂണ്ടിക്കാട്ടി.
ശബരിമലയിൽ വർഷങ്ങളായി ആചാരാനുഷ്ഠാനങ്ങൾ നിർവഹിച്ചിട്ടുള്ള മേൽശാന്തിമാരുടെ സംഘടന എന്ന നിലയിൽ ഇത്തരം പരാമർശങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനോ ലഘൂകരിക്കാനോ കഴിയില്ലെന്ന് സമാജം വ്യക്തമാക്കി. വിശ്വാസങ്ങളെയും ആചാരങ്ങളെയും വിമർശിക്കാനുള്ള അവകാശം ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കുമുണ്ട്. എന്നാൽ, ഭക്തജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനമല്ലെന്നും സമാജം പറഞ്ഞു.
വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുത്തി ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാടും പ്രതിഷേധയോഗത്തിൽ ഉയർന്നു. ശബരിമലയുടെ ആചാരപരമ്പരയോടും അയ്യപ്പഭക്തരോടും മാളികപ്പുറത്തമ്മയോടുമുള്ള വിശ്വാസ സമൂഹത്തിന്റെ വികാരങ്ങൾ മാനിക്കേണ്ടത് അനിവാര്യമാണെന്നും സമാജം വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ദേവസ്വം ബോർഡ് ആഭ്യന്തര വകുപ്പിനെ സമീപിക്കണമെന്നും ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം ആവശ്യപ്പെട്ടു.
വിശ്വാസത്തെ അപമാനിക്കുന്ന ഏതൊരു പ്രവണതയ്‌ക്കെതിരെയും നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളിലൂടെയും ശക്തമായി പ്രതികരിക്കുമെന്നും സമാജം പ്രഖ്യാപിച്ചു. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും വിശ്വാസപരമായ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന ആഹ്വാനവും പ്രതിഷേധയോഗത്തിൽ ഉയർന്നു.















