ചെന്നൈ: വിശ്വാസമെന്ന് വിളിക്കാം, ഭാഗ്യമെന്ന് വിളിക്കാം, അല്ലെങ്കിൽ അത്ഭുതമെന്ന് വിളിക്കാം. നേപ്പാളിലെ അതിശക്തമായ മിന്നൽപ്രളയത്തിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള 21 കൈലാസ് മാനസരോവർ തീർഥാടകർ രക്ഷപ്പെട്ടത് ഒരു സാരിയുടെ സഹായത്തോടെ. ഒഴുകിയെത്തിയ മണ്ണിനും കല്ലിനും വെള്ളത്തിനുമിടയിൽ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ ഇവർക്ക് തുണയായത് ഒടുവിൽ ഒരു സാധാരണ സാരിയായിരുന്നു.
പ്രായമായവരടക്കം ഉൾപ്പെട്ട സംഘത്തിന് മലകയറുകയോ ഓടുകയോ പതിവുള്ള കാര്യമായിരുന്നില്ല. എന്നാൽ മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങളിൽ അതിജീവനത്തിനായി അവർക്ക് മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
ഓടി രക്ഷപ്പെടൂ; ഡ്രൈവറുടെ മുന്നറിയിപ്പ്
ഓഗസ്റ്റ് 26നാണ് അപകടം സംഭവിച്ചത്. കൈലാസ് മാനസരോവർ തീർഥാടനത്തിന്റെ ഭാഗമായി 57 പേരടങ്ങുന്ന സംഘം മൂന്ന് ബസുകളിലായി റാസുവ ജില്ലയിലൂടെ യാത്ര ചെയ്യുകയായിരുന്നു. സ്യാബ്രുബെസിയിൽ നിന്ന് ചൈനീസ് അതിർത്തിയിലെ ഇമിഗ്രേഷൻ പോയിന്റിലേക്ക് പോകുന്നതിനിടെയാണ് സ്ഥിതിഗതികൾ പെട്ടെന്ന് മാറിയത്.
ആദ്യം പൊടിപടലമാണെന്നാണ് പലരും കരുതിയത്. പിന്നാലെ വലിയ ശബ്ദത്തോടെ പാറകൾ താഴേക്ക് പതിക്കാൻ തുടങ്ങി. അപകടം തിരിച്ചറിഞ്ഞ നേപ്പാൾ സ്വദേശിയായ ഡ്രൈവർ ഉടൻ യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങി ഓടാൻ ആവശ്യപ്പെട്ടു. മണ്ണും വെള്ളവും ബസിന് ചുറ്റും ഉയർന്നതോടെ യാത്രക്കാർ ഡ്രൈവറുടെ ഭാഗത്തുകൂടി പുറത്തിറങ്ങി. പിന്നാലെ റോഡ് കുത്തിയൊഴുകിയെത്തിയ പ്രളയത്തിൽ അപ്രത്യക്ഷമായി.
ഒരു നിലയോളം ഉയരമുള്ള മൺതിട്ട; രക്ഷയ്‌ക്ക് സാരി
റോഡ് അവസാനിച്ചിടത്ത് പിന്നീട് കണ്ടത് ഒരു നിലയോളം ഉയരമുള്ള മൺതിട്ടയായിരുന്നു. മണ്ണിൽ കാൽ ഉറയ്‌ക്കുന്നില്ല. പാറകൾ വഴുതുന്നു. പുരുഷന്മാരിൽ ചിലർ മുകളിലെത്തിയെങ്കിലും സ്ത്രീകൾക്ക് കയറുന്നത് ഏറെ ബുദ്ധിമുട്ടായി. കുറച്ച് ഉയരം കയറുമ്പോഴേക്കും പലരും താഴേക്ക് വഴുതിവീണു.
അപ്പോഴാണ് പൂങ്കൊടി എന്ന തീർഥാടക ഒരു മാർഗം കണ്ടെത്തിയത്. മുകളിലെത്തിയ അവർ സാരി അഴിച്ച് പകരം സ്വെറ്റർ ധരിച്ച ശേഷം സാരി താഴേക്ക് നീട്ടുകയായിരുന്നു. താഴെയുള്ളവർ സാരിയിലും സമീപത്തുണ്ടായിരുന്ന ഒരു കേബിളിലും പിടിച്ചാണ് മുകളിലേക്ക് കയറിയത്. ഏകദേശം ഒന്നര മണിക്കൂറെടുത്താണ് 21 പേരും സുരക്ഷിതമായി മുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഈ സംഘം ചെന്നൈയിൽ തിരിച്ചെത്തുകയും ചെയ്തു.
View this post on Instagram















