ന്യൂഡൽഹി: ബ്രസീല്‍, ഉറുഗ്വെ, പനാമ ടീമുകള്‍ക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച 26 അംഗ സംഘത്തില്‍ നാല് മലയാളി താരങ്ങള്‍ ഇടം നേടി. അതേസമയം, പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാനും ലാലിയന്‍സുവാല ചാങ്തേയ്‌ക്കും ടീമില്‍ ഇടം ലഭിച്ചില്ല. ബിജോയ് വര്‍ഗീസ്, ആഷിഖ് കുരുണിയന്‍, മുഹമ്മദ് സനാന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.
അനുഭവസമ്പത്തും യുവത്വവും ഒരുപോലെ പരിഗണിച്ചാണ് ഖാലിദ് ജമീല്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, ആകാശ് മിശ്ര, അന്‍വര്‍ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്, റഹീം അലി, റയാന്‍ വില്യംസ് തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് മുന്നോടിയായി ഈ മാസം 14ന് ബെംഗളൂരുവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കും.
സെപ്റ്റംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പനാമയെ നേരിടും. തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. ഒക്ടോബര്‍ ആറിന് മറ്റൊരു മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയെയും ഇന്ത്യ നേരിടും. ലോക ഫുട്‌ബോളിലെ വമ്പന്‍ ശക്തികളായ ബ്രസീലും ഉറുഗ്വെയും ഇന്ത്യയില്‍ കളിക്കാനെത്തുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ടീമിനും ഖാലിദ് ജമീലിനും മുന്നിലുള്ള വലിയ പരീക്ഷണമാകും ഈ മത്സരങ്ങള്‍.
ഇന്ത്യയുടെ 26 അംഗ സംഘം
ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിങ് സന്ധു, പ്രഭ്‌സുഖാന്‍ സിങ് ഗില്‍, സോം കുമാര്‍.
പ്രതിരോധം: അഭിഷേക് സിങ് ടെക്ചാം, ആകാശ് മിശ്ര, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ഹമിംഗ്തന്‍മാവിയ റാല്‍റ്റെ, ജയ് ഗുപ്ത, പ്രാംവീര്‍, റിക്കി മീതെയ് ഹാബാം.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയന്‍, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാല്‍റ്റെ, മക്കാര്‍ട്ടണ്‍ നിക്സന്‍, മുഹമ്മദ് സനാന്‍, റിക്കി ഷാബോങ്, സഹല്‍ അബ്ദുല്‍ സമദ്.
മുന്നേറ്റനിര: എഡ്മണ്ട് ലാല്‍റിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിങ്, റഹീം അലി, റയാന്‍ വില്യംസ്, വിക്രം പ്രതാപ് സിങ്.
റിസര്‍വ്: ഹൃതിക് തിവാരി (ഗോള്‍കീപ്പര്‍), ചിംഗ്ലെന്‍സാന സിങ് കോണ്‍ഷാം, റോഷന്‍ സിങ് നൊറെം (പ്രതിരോധം), സുരേഷ് സിങ് വാങ്ജാം (മധ്യനിര).















