കൊച്ചി: ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’യുടെ പരാജയവും ചിത്രത്തിന് പിന്നാലെയുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
വലിയ പ്രതീക്ഷകളോടെയും ഹൈപ്പോടെയും തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘കിങ് ഓഫ് കൊത്ത’. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയതിന് പിന്നാലെ ദുൽഖർ സൽമാനടക്കമുള്ള താരങ്ങൾക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും വ്യാപകമായ ട്രോളുകൾ നേരിടേണ്ടിവന്നു. തന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും വരെ ട്രോളുകൾക്ക് വിധേയമായെന്നും ഐശ്വര്യ പറഞ്ഞു.
‘കിങ് ഓഫ് കൊത്ത’യ്‌ക്ക് ശേഷം മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് ഒരു ഭയമുണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ പരാജയത്തിന്റെ പ്രത്യാഘാതം തനിക്കും നേരിടേണ്ടിവന്നതായി ഐശ്വര്യ വ്യക്തമാക്കി.
ദുൽഖറിനെ ചിത്രത്തിൽ ‘രാജുവേട്ടാ’ എന്ന് വിളിച്ചതിനെ ചൊല്ലിയുള്ള ട്രോളുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും ഐശ്വര്യ പറഞ്ഞു. ‘ഹലോ മമ്മി’യുടെ ഷൂട്ടിനിടെ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഇക്കാര്യം പറഞ്ഞ് കളിയാക്കിയതും തനിക്ക് വലിയ വിഷമമുണ്ടാക്കിയതായി താരം വെളിപ്പെടുത്തി.
പിന്നീട് ദുൽഖറിനൊപ്പം ഒരു പരസ്യത്തിന്റെ ഷൂട്ട് വന്നപ്പോഴും ട്രോളുകളുടെ ബാക്ക്‌ലാഷിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു. “ബാക്ക്‌ലാഷ് അതിഭീകരമാണ്, നിങ്ങൾക്ക് അത് പണിയാകും” എന്ന് പരസ്യത്തിന്റെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നതായും ഐശ്വര്യ വ്യക്തമാക്കി.
ദുൽഖറിനൊപ്പം ഇനി തനിക്ക് വർക്ക് ചെയ്യാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചിരുന്നുവെന്നും താരം പറഞ്ഞു. ‘കിങ് ഓഫ് കൊത്ത’യ്‌ക്ക് പിന്നാലെയുണ്ടായ ട്രോളുകൾ തന്നെ അത്രയധികം ബാധിച്ചിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.















