കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിലായിരുന്നു താമസം. ഫാർമക്കോളജി വിദഗ്ധനായിരുന്ന അദ്ദേഹം ബിസിനസ് രംഗത്തെ മികവിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ബലരാമവർമയുടെ മകനാണ് പി.കെ. കേരളവർമ. കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗവുമായിരുന്നു. അമ്മ ശ്രീദേവി വർമ്മ സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയായിരുന്നു.
സാമൂതിരി കോളജിൽനിന്നാണ് കേരളവർമ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഹമ്മദാബാദിലെ എൽ.എം. കോളജ് ഓഫ് ഫാർമസിയിൽനിന്ന് ഫാർമസി ബിരുദം നേടി. മുംബൈയിലെ ജർമൻ റെമഡീസ് മരുന്ന് നിർമാണ കമ്പനിയിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ നോൺ മെഡിക്കൽ ട്യൂട്ടറായി പ്രവർത്തിച്ചു.
പിന്നീട് സ്വന്തമായി മരുന്ന് നിർമാണ കമ്പനിയായ നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് ആരംഭിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അംഗമായിരിക്കെ ഒൻപത് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമ്മയാണ് ഭാര്യ. സാഹിത്യകാരി സുനീത രാജ (ഡൽഹി), ഡോ. കെ. സുജിത് വർമ്മ (കെഎംസിടി ഫാർമസി കോളജ് പ്രിൻസിപ്പൽ) എന്നിവർ മക്കളാണ്. കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി) എന്നിവർ മരുമക്കളാണ്.















