പാലക്കാട്: അട്ടപ്പാടിയിൽ പങ്കാളിയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ ഒഴുക്കിവിട്ട കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തോട്ടം തൊഴിലാളിയായിരുന്ന പ്രതി ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സ്വദേശമായ ബംഗാളിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തേടി പൊലീസ് സംഘം ബംഗാളിലെത്തി.
പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. കൊലപാതകത്തിന് ശേഷം ഇരുവരുടെയും തലകൾ അറുത്തുമാറ്റി മൃതദേഹ ഭാഗങ്ങൾ മൂന്ന് ചാക്കുകളിലാക്കിയാണ് പ്രതി പുഴയിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം, കൊല്ലപ്പെട്ട യുവതിയുടെയും മകളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. യുവതിയുടെ തലയോട്ടിയിൽ വെട്ടേറ്റതിന്റെ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇരുവരെയും കൃത്യമായി എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരൂ.
സംഭവത്തിന് പിന്നാലെ പ്രതി അട്ടപ്പാടിയിൽ നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ ബംഗാളിലേക്ക് പോയതായുള്ള സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം അവിടേക്ക് തിരിച്ചത്.
അട്ടപ്പാടി പുതൂർ പൊലീസിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി ബംഗാളിലും വിവിധ സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്ത് മൂന്ന് ചാക്കുകളിലായാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്.















