കൊച്ചി: നഗരമധ്യത്തിൽ പുലർച്ചെ വാടകവീട്ടിൽ അതിക്രമിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണാഭരണങ്ങൾ കവർന്നതടക്കം ആറുലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് അഞ്ചംഗ സംഘം കവർന്നത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി.
പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി. വാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം താമസക്കാരെ തടഞ്ഞുവെച്ച് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് താമസക്കാരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയത്. ഇവരുടെ ശരീരത്തിൽ നിന്ന് സ്വർണം കണ്ടെത്തുന്നതിനായാണ് സ്ത്രീകളെ വിവസ്ത്രരാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ലൈംഗികാതിക്രമം നടന്നതായി നിലവിൽ സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.
സ്വർണവും പണവും ഫോണുകളും; കവർന്നത് 6.05 ലക്ഷം രൂപയുടെ വസ്തുക്കൾ
ഒരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ സ്വർണമാലയും മറ്റൊരു സ്ത്രീയുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലുമാണ് സംഘം കവർന്നത്. ഇവയ്‌ക്ക് യഥാക്രമം ഏകദേശം 1.20 ലക്ഷം രൂപയും 60,000 രൂപയും വിലവരും.
വീട്ടിലുണ്ടായിരുന്ന 1.20 ലക്ഷം രൂപയും 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകളും സംഘം കവർന്നു. പഴ്സ്, എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയും നഷ്ടപ്പെട്ടു. കൂടാതെ ഒരാളെ കത്തിമുനയിൽ നിർത്തി യുപിഐ പിൻ കൈക്കലാക്കിയ ശേഷം 12,000 രൂപ രണ്ട് ഡിജിറ്റൽ ഇടപാടുകളിലൂടെ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.
ഒരു പ്രതിയെ തിരിച്ചറിഞ്ഞു; അഞ്ചംഗ സംഘത്തിനായി തിരച്ചിൽ
അഞ്ചംഗ സംഘത്തിൽ നാല് മലയാളികളും ഒരു ഇതര സംസ്ഥാനക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. പ്രതികളിൽ ഒരാളെ വീട്ടിൽ താമസിച്ചിരുന്നവർക്ക് പരിചയമുണ്ടെന്നാണ് സൂചന.
സംഭവത്തിന് പിന്നാലെ രാവിലെ ഏഴുമണിയോടെയാണ് തൊഴിലാളികൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി. വീട്ടിലെത്തിയ സംഘം എങ്ങനെ താമസക്കാരെ ലക്ഷ്യമിട്ടു, പ്രതികൾക്ക് വീടിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.. നഗരമധ്യത്തിൽ നടന്ന അതിക്രമത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും.















