സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കണ്ടെത്തിയ വൻ കള്ളനാണയ നിർമ്മാണ ശൃംഖലയ്‌ക്ക് പിന്നിലെ യന്ത്ര-ഡൈ വിതരണക്കാരെ തേടി അന്വേഷണം ശക്തമാക്കി പൊലീസ്. ഏകദേശം 70 കോടി രൂപയുടെ കള്ളനാണയ ഇടപാടാണ് പൊലീസ് കണ്ടെത്തിയത്. രഹസ്യമായി പ്രവർത്തിച്ചിരുന്ന നിർമ്മാണ കേന്ദ്രത്തിൽ നിന്ന് വ്യാവസായിക നിലവാരത്തിലുള്ള യന്ത്രങ്ങളും കള്ളനാണയം നിർമ്മിക്കാൻ ഉപയോഗിച്ച ഡൈകളും ഉൾപ്പെടെ വൻ ഉപകരണശേഖരം പിടിച്ചെടുത്തിരുന്നു.
നിർമ്മാണ കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്ന കൃത്യതയേറിയ സ്റ്റാമ്പിംഗ് ഡൈകൾ, മെഷീനുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ എവിടെ നിന്നാണ് ലഭിച്ചതെന്നാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. ഇവ നിർമ്മിച്ച് നൽകിയ വർക്ക്‌ഷോപ്പുകളിലേക്കും മെക്കാനിക്കൽ ഫാബ്രിക്കേറ്റർമാരിലേക്കും അന്വേഷണം നീളുകയാണ്. സമാനമായ ഉപകരണങ്ങൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യ കള്ളനാണയ നിർമ്മാണ കേന്ദ്രങ്ങളിലേക്കും എത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
59 പ്രത്യേക ഡൈകളും ആറ് വൻ യന്ത്രങ്ങളും പിടിയിൽ
സഹാറൻപൂരിലെ രഹസ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ആറ് കോയിൻ സ്റ്റാമ്പിംഗ് മെഷീനുകളാണ് കണ്ടെത്തിയത്. 59 പ്രത്യേക മെറ്റൽ ഡൈകളും പിടിച്ചെടുത്തു. ഇതിൽ 20 എണ്ണം ഡിസൈൻ പതിപ്പിച്ച മാസ്റ്റർ ഡൈകളാണ്. 39 ഡൈകൾ പിന്നീട് രൂപകൽപ്പന ചെയ്യുന്നതിനായി തയ്യാറാക്കിയ നിലയിലായിരുന്നു.
ഡൈകൾ മിനുക്കുന്നതിനുള്ള ഉപകരണങ്ങൾ, ഗ്രൈൻഡിംഗ് സ്റ്റോണുകൾ, ഫയലുകൾ, റെഞ്ചുകൾ, സോ, വലിയ ചുറ്റികകൾ തുടങ്ങിയവയും സ്ഥലത്തുനിന്ന് കണ്ടെത്തി. നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച ലോഹഭാഗങ്ങൾ ചൂടാക്കി സംസ്കരിക്കുന്നതിനുള്ള വ്യാവസായിക ഓവനുകളും കൃത്യതയേറിയ ഇലക്ട്രോണിക് തൂക്ക ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
6,400 വ്യാജ 20 രൂപ നാണയങ്ങൾ പിടികൂടി
കള്ളനാണയ സംഘത്തിന്റെ പ്രധാന ഉൽപ്പന്നം 20 രൂപ നാണയങ്ങളായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 6,400 വ്യാജ 20 രൂപ നാണയങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇവയുടെ മുഖവില ഏകദേശം 1.28 ലക്ഷം രൂപയാണ്.
ഇതിന് പുറമെ ഏകദേശം അഞ്ച് ലക്ഷം രൂപ മൂല്യമുള്ള, നിർമ്മാണം പൂർത്തിയാകാത്ത നാണയശേഖരവും കണ്ടെത്തി. ഒരു വ്യാജ നാണയം നിർമ്മിക്കാൻ അഞ്ച് മുതൽ ആറ് രൂപ വരെ ചെലവായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇവ 12 മുതൽ 15 രൂപ വരെ വിലയ്‌ക്ക് വിതരണക്കാർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മദ്യശാലകളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ച് വിതരണം
ചെറിയ തുകകളുടെ ഇടപാടുകൾ കൂടുതലായി നടക്കുന്ന ഇടങ്ങളിലേക്കാണ് ഏജന്റുമാർ കള്ളനാണയങ്ങൾ എത്തിച്ചിരുന്നത്. മദ്യശാലകൾ, തിരക്കേറിയ ടോൾ പ്ലാസകൾ, റോഡരികിലെ ഭക്ഷണശാലകൾ, പലചരക്ക് കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു വിതരണം.
അഞ്ച് പേർ അറസ്റ്റിൽ
കേസിൽ ഉപ്കർ ലുത്ര എന്ന അബയ് പ്രതാപ് സിംഗ്, ഹിമാൻഷു എന്ന ഗുള്ളു, കുൽദീപ്, സന്തോഷ് ചൗരസ്യ എന്ന ജൻാർദൻ, അനുരാഗ് പാൽ എന്ന ലങ്കേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രധാന പ്രതികൾ പിടിയിലായതോടെ കള്ളനാണയ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, കൃത്യതയേറിയ ഡൈകൾ എന്നിവ എത്തിച്ചവരിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.















