കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച് വീടിന്റെ രേഖകളിൽ അടിമുടി വൈരുധ്യം. മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നായിരുന്നു ആന്റോ കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ ലഭ്യമായ രേഖകളിൽ വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.
ബാങ്ക് ജപ്തി ചെയ്ത വീട് വീണ്ടും കുടുംബത്തിന്റെ കൈകളിൽ
വായ്പാ കുടിശ്ശികയെ തുടർന്ന് എസ്‌ബിഐ ജപ്തി ചെയ്ത വീടും സ്ഥലവും പിന്നീട് ലേലത്തിൽ വിറ്റതായി രേഖകളിൽ പറയുന്നു. ലില്ലി ജോസ് എന്നയാളാണ് ലേലത്തിലൂടെ സ്വത്ത് സ്വന്തമാക്കിയത്. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവാണ് ലില്ലി ജോസ്. ഇതോടെ ലേല നടപടികൾക്ക് ശേഷം സ്വത്ത് കുടുംബത്തിന്റെ കൈവശം തന്നെയെത്തുകയും ചെയ്തു. നിലവിൽ ആന്റോ അഗസ്റ്റിനും കുടുംബാംഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
ലേല നടപടിയിലും ഉയരുന്നത് ചോദ്യങ്ങൾ
പൊതുലേലത്തിൽ മറ്റ് വ്യക്തികളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആന്റോയുടെ കുടുംബാംഗങ്ങൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തതെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
ഇത്തരത്തിലാണ് ലേലം നടന്നതെങ്കിൽ ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടായോയെന്നതും പരിശോധിക്കേണ്ടതാണെന്നാണ് ഉയരുന്ന വാദം. ലേല നടപടികളുടെ പൂർണ രേഖകളും ഇതുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകളിലും ചോദ്യം
മദ്യം പിടികൂടിയ കെട്ടിടം ബാങ്ക് അറ്റാച്ച് ചെയ്ത സ്വത്താണെന്നും അതിനാൽ തനിക്ക് ഉടമസ്ഥാവകാശമില്ലെന്നുമായിരുന്നു ആന്റോ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വാദം.
അതേസമയം, മുട്ടിൽ പഞ്ചായത്തിലെ കെട്ടിട നികുതി, ഉടമസ്ഥാവകാശ രേഖകളിൽ വീടിന്റെ ഉടമയായി ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കേസിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്.















