സോള്‍: കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കിഴക്കന്‍ തീരത്തെ വോണ്‍സാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ കിഴക്കന്‍ കടലിലേക്ക് തൊടുത്തതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഏകദേശം 450 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ കടലില്‍ പതിച്ചതായാണ് പ്രാഥമിക വിവരം. മിസൈലിന്റെ മറ്റ് സാങ്കേതിക വിവരങ്ങള്‍ ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് വിശകലനം ചെയ്യുകയാണ്.
സെപ്റ്റംബര്‍ 12-നും വോണ്‍സാന്‍ മേഖലയില്‍ നിന്ന് ഉത്തരകൊറിയ നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അന്ന് മിസൈലുകള്‍ ഏകദേശം 250 കിലോമീറ്റര്‍ സഞ്ചരിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ ‘ഫ്രീഡം എഡ്ജ്’ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയായിരുന്നു സെപ്റ്റംബര്‍ 12ലെ മിസൈല്‍ പരീക്ഷണം.
തുടര്‍ന്ന് മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സംയുക്ത വെടിവയ്പ് പരിശീലനം നടത്തിയതായി ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങള്‍ കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിര്‍ന്ന ഭരണകക്ഷി നേതാവുമായ കിം യോ ജോങ് ആരോപിച്ചിരുന്നു.
രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെ ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.















