ബെയ്ജിംഗ് : ലോകത്തെ ഏറ്റവും പഴക്കമുള്ള തേയില ചൈനയിൽ കണ്ടെത്തി . 2150 വർഷം മുൻപ് അടക്കം ചെയ്ത ചൈനീസ് ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്നാണ് ഏറ്റവും പഴക്കമുള്ള തേയില കണ്ടെടുത്തിരിക്കുന്നത്.
ചക്രവർത്തിയുടെ ശവകുടീരത്തിൽ അടക്കം ചെയ്തിരുന്ന ഭക്ഷണ വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയിലാണ് അതിലൊന്ന് തേയിലയാണെന്ന് ഗവേഷകർ കണ്ടെത്തിയത് . തേയിലയോടൊപ്പം അരിയും ചോളവും മറ്റ് ഭക്ഷ്യവസ്തുക്കളും അടക്കം ചെയ്തിട്ടുണ്ട് .
ഹാൻ രാജവംശത്തിലെ ചക്രവർത്തിയായിരുന്ന ജിംഗ് ഡി യെയാണ് അനുയായികൾ തേയിലയും ചോളവും അരിയുമൊക്കെയിട്ട് അടക്കം ചെയ്തത്. ആയുധങ്ങളും കുതിരകളുൾപ്പെടെയുള്ള രഥങ്ങളും അടക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
1990 കളിലാണ് ശവകുടീരം തുറന്ന് ഗവേഷണം നടത്തിയത് . കണ്ടെത്തിയ വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
ഹാൻ രാജവംശത്തിലെ വിശാലമനസ്കനായ ഭരണാധികാരിയായിരുന്നു ജിംഗ് ഡി . ജനങ്ങളുടെ നികുതി ഭാരം കുറച്ച് ജീവിത നിലവാരം ഉയർത്താൻ ശ്രമിച്ച ആളായിരുന്നത്രെ അദ്ദേഹം . കുറ്റവാളികളെ കൂടുതൽ മനുഷ്യത്വപരമായി കൈകാര്യം ചെയ്യണമെന്നും നിഷ്കർഷിച്ചിരുന്നത്രെ .
എന്തായാലും തങ്ങളുടെ ചക്രവർത്തിക്ക് പരലോകത്ത് ഉപയോഗിക്കുവാൻ വേണ്ടി അനുയായികൾ അടക്കം ചെയ്ത വസ്തുക്കളിൽ നിന്ന് പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം .