രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ ധൈഷണിക തേജസ്, എകനാഥ് റാനഡേയുടെ 102 ആം ജന്മവാർഷികമാണ് ഇന്ന്. ദേശീയതയുടേയും ആത്മീയതയുടേയും, വഴിത്താരകളിൽ സുവർണ്ണ ശോഭയോടെ ജ്വലിച്ചുനിന്ന റാനഡേയുടെ സംഭാവനകൾ ഓരോ സ്വയംസേവകനും എന്നും മാതൃകയാണ്.
കർമ്മധീരനായ ദേശീയവാദി, പിറന്ന നാടിന്‍റെ അസ്തിത്വ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്നിച്ച ക്രാന്തദർശി. സാമൂഹ്യ സേവനം ജീവിത വ്രതമാക്കിയ മാതൃകാ സ്വയംസേവകൻ. ഏകനാഥ് രാമകൃഷ്ണ റാനഡെ, എല്ലാ അർത്ഥത്തിലും വാക്കുകൾക്കതീതൻ. യുഗപ്രഭാവൻ ഡോക്ടർജിയുടെ വീക്ഷണങ്ങളിൽ ആകൃഷ്ടനായി ചെറുപ്രായത്തിൽ തന്നെ രാഷ്‌ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ചു. സംഘടനാ തലത്തിലും ധൈഷണിക രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച റാനഡേജി, സംഘത്തിന്‍റെ സംഘടനാ ശ്രേണിയിൽ രണ്ടാമനായി, സർകാര്യവാഹ് പദവിയിൽ എത്തി.
പാകിസ്ഥാനിൽ നിന്ന് ഭാരത്തിലെത്തിയ അശരണർക്ക് സഹായമെത്തിക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികൾ ഏവരുടേയും പ്രശംസ പിടിച്ചുപറ്‍റി. ആർഎസ്എസ് അഖിൽ ഭാരതീയ ബൗദ്ധിക് പ്രമുഖായും, അഖിൽ ഭാരതീയ പ്രചാർ പ്രമുഖായും സേവനം അനുഷ്ഠിച്ച റാനഡേ, സൂര്യ തേജസ്വിയായ സ്വാമി വിവേകാനന്ദന്‍റെ ശക്തനായ ആശയപ്രചാരകൻ കൂടിയായിരുന്നു.
മൂന്ന് സമുദ്രങ്ങൾക്കും സാക്ഷിയായി, കന്യാകുമാരിയിൽ ഗരിമയോടെ ഉയർന്നുനിൽക്കുന്ന വിവേകാനന്ദ സ്മാരകം യാഥാർത്യമാക്കാൻ റാനഡേ നടത്തിയ പോരാട്ടത്തെ ഇതിഹാസ തുല്യം എന്നേ വിശേഷിപ്പിക്കാനാകൂ. ഭാരതീയ പൈതൃകത്തിന്‍റെ ഹൃദയതുടിപ്പുകൾ സൂക്ഷമതലത്തിൽ തിരിച്ചറിഞ്ഞ കർമ്മയോഗിക്ക്, ജനം ടിവിയുടെ ശതകോടി പ്രണാമം.