ബെംഗളൂരു: കർണാടകയിലെ പ്രമുഖ വന്യജീവി സംരക്ഷകനും വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനുമായ കൊട്രങ്കട മേടപ്പ ചിന്നപ്പ (കെഎം ചിന്നപ്പ) തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു.
നാഗർഹോളെയിലെ വനങ്ങളിൽ കടുവകളുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിച്ച വന്യജീവി സംരക്ഷകൻ എന്ന നിലയിലാണ് അദ്ദേഹം പ്രസിദ്ധനായത്. കടുവാ സംരക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥന് എങ്ങനെയൊക്കെ പോരാട്ടം നടത്താമെന്നതിന്റെ ഉജ്ജ്വല ഉദാഹരണമായിരുന്നു ചിന്നപ്പയുടെ ജീവിതം.
കൊട്രങ്കട മേടപ്പ ചിന്നപ്പയെ നാട്ടുകാരും അനുഭാവികളും കാടുകളുടെ ഹീറോ എന്നും ഫാന്റം എന്നും വിളിച്ചപ്പോൾ; വേട്ടക്കാർ അദ്ദേഹത്തിനെ”പിശാച്” എന്നാണ് വിളിച്ചിരുന്നത്. കർണാടക ഫോറെസ്റ്റ് സർവീസിലിരിക്കുമ്പോൾ നിരവധി വേട്ടയാടൽ കേന്ദ്രങ്ങൾ പിന്തുടർന്നു നശിപ്പിച്ച ചരിത്രമുണ്ട് ചിന്നപ്പക്ക്.
ഒരു പട്ടാളക്കാരനായ പിതാവിന്റെ മകനായി 1941-ൽ നാഗർഹോളിനടുത്തുള്ള കുംതൂർ ഗ്രാമത്തിൽ ജനിച്ച ചിന്നപ്പ 1967ൽ നാഗർഹോള ദേശീയ ഉദ്യാനത്തിൽ വനപാലകനായി ചേർന്നു. അന്ന് പാർക്ക് തകർന്ന നിലയിലായിരുന്നു. വേട്ടയാടൽ അതിന്റെ പാരമ്യത്തിലെത്തിയ ആ കാലത്ത് വനത്തിൽ കടുവകളും മാനുകളുമൊന്നും അവശേഷിച്ചിരുന്നില്ല. ചന്ദനക്കടത്തുകാര്,തടി വെട്ടൽ മാഫിയ, ഗോത്രവർഗക്കാർ, കന്നുകാലികളെ മേയ്‌ക്കുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങൾ നാഗർഹോളെയുടെ പരിസ്ഥിതി നശിപ്പിക്കുവാൻ മത്സരിക്കുകയായിരുന്നു. ഈ പ്രക്രിയക്ക് തടയിടാൻ അദ്ദേഹം ഒറ്റയാൾ പട്ടാളമായി മാറി. കാൽനൂറ്റാണ്ടിനുള്ളിൽ നാഗർഹോളെ പുനരുജ്ജീവിപ്പിച്ചു, 250 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 640 ചതുരശ്ര കിലോമീറ്ററായി വനം വികസിച്ചു.
ഇതൊക്കെ നടപ്പിലാക്കിയപ്പോൾ ചിന്നപ്പയ്‌ക്ക് വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും സ്ഥലം മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട് കത്തിച്ചു. ഒരു സാമ്പാർ മാനിനെ കൊന്ന് തിന്ന ഒരു പ്രാദേശിക കാപ്പിത്തോട്ടമുടമയെ 1988-ൽ ചിന്നപ്പയുടെ സംഘത്തിലെ ഗാർഡുകളിൽ ഒരാൾ വെടിവച്ചു കൊന്നതോടു കൂടി ഇദ്ദേഹം വിവാദ പുരുഷനായി മാറി. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ചിന്നപ്പയാണെന്ന് ആരോപിക്കപ്പെട്ടു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 12 ദിവസം ജയിലിലടച്ചു. ഏറെനാളത്തെ പരിശ്രമങ്ങൾക്ക് ശേഷം പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും തിരിച്ചെടുക്കുകയും ചെയ്തു. 1992-ൽ ഒരു വേട്ടക്കാരനെ കൊലപ്പെടുത്തിയ കേസിൽ അദ്ദേഹം വീണ്ടും ഉൾപ്പെട്ടു. ഇതോടെ പ്രകോപിതരായ പ്രദേശവാസികൾ ഒരു ജനക്കൂട്ടം വനംവകുപ്പിന്റെ കെട്ടിടങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ജനക്കൂട്ടം ഏക്കര് കണക്കിന് വനഭൂമിയും ചിന്നപ്പയുടെ തറവാട്ടുവീടും നശിപ്പിക്കുകയും ചെയ്തു. ഈ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ചിന്നപ്പ സർവീസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ചിന്നപ്പയ്‌ക്ക് 1985-ൽ കർണാടക മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും 1988-ൽ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ പ്രശംസാപത്രവും 1996-ൽ ടൈഗർ ലിങ്ക് ബാഗ് സേവക് അവാർഡും ലഭിച്ചു.
യഥാക്രമം 2000, 2006 വർഷങ്ങളിൽ ESSO, Sanctuary Life time Achievement അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. ഈ അവാർഡുകളിൽ നിന്നും അംഗീകാരങ്ങളിൽ നിന്നുമുള്ള മുഴുവൻ സമ്മാനത്തുകയും വന്യജീവി സംരക്ഷണത്തിനായി അദ്ദേഹം സംഭാവന ചെയ്തു.
വിരമിച്ച ശേഷവും, യുവ ഗാർഡുകളെയും യുവ സംരക്ഷകരെയും പരിശീലിപ്പിക്കാൻ കർണാടക വനം വകുപ്പ് അദ്ദേഹത്തിന്റെ സേവനം തേടിയിരുന്നു. വിരമിച്ചതിനുശേഷം ചിന്നപ്പ വനപാലകർക്ക് വേട്ടയ്‌ക്കെതിരായ പ്രവർത്തനങ്ങളിലും അഗ്നി സംരക്ഷണത്തിലും ഏതാണ്ട് 2,500-ലധികം ക്‌ളാസുകൾ എടുത്തു എന്നാണ് കണക്ക്. ഏതാണ്ട് ഒന്നരലക്ഷത്തോളം വരുന്ന സ്കൂൾ കുട്ടികൾ, അധ്യാപകർ, ഗ്രാമീണ യുവാക്കൾ, ഗ്രാമീണർ എന്നിവരിലേക്ക് വനം സംരക്ഷണവുമായി ബന്ധപ്പെട്ട പ്രകൃതി ക്യാമ്പുകൾ, സ്ലൈഡ് ഷോകൾ, പ്രഭാഷണങ്ങൾ, എന്നിവയിലൂടെ ചിന്നപ്പ സംവദിച്ചു,
ഒരാൾ ആനയെ കണ്ടുമുട്ടിയാൽ എന്തുചെയ്യണം എന്ന ചോദ്യത്തിന് ചിന്നപ്പ ലളിതമായി പറഞ്ഞ മറുപടി: “നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, എപ്പോഴെങ്കിലും ചെയ്യേണ്ടത് ആന ചെയ്യും.” എന്ന വാചകം ഏറെ പ്രസിദ്ധമാണ്. “മനുഷ്യരില്ലെങ്കിൽ കാട് തഴച്ചുവളരും. കാടില്ലാതെ നമുക്ക് മനുഷ്യർക്ക് തഴച്ചുവളരാൻ കഴിയില്ല,” എന്ന ചിന്നപ്പയുടെ ഉദ്ധരണിയും ഏറെ പ്രചാരം നേടിയതാണ്.
ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന ചിന്നപ്പ കുടക് ജില്ലയിലെ ശ്രീമംഗലയിലെ കുമത്തൂർ വില്ലേജിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്.
കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ഉൾപ്പെടെ നിരവധി പരിസ്ഥിതി പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും കെ എം ചിന്നപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അശോക തന്റെ എക്സ്-പോസ്റ്റിൽ ചിന്നപ്പയെ വാക്കിംഗ് ഫോറസ്റ്റ് എൻസൈക്ലോപീഡിയ എന്നാണ് വിശേഷിപ്പിച്ചത്.