ആദരണീയ ഹരിയേട്ടന്റെ നിര്യാണം സൃഷ്ട്ടിച്ച ദുഖത്തിന്റെ തീവ്രത കുറയും മുന്‍പേ കെ. പുരുഷോത്തമന്‍ എന്ന പുരുഷേട്ടനും യാത്രയായി.
ഷൊര്‍ണൂര്‍ റോഡില്‍ ഉണ്ടായിരുന്ന തൃശ്ശൂര്‍ ജില്ലാ കാര്യാലയത്തില്‍ വെച്ചാണ് 1969 ജൂണ്‍ മാസത്തില്‍ പുരുഷേട്ടനെ പരിചയപ്പെടുന്നത. ഞാന്‍ അന്ന് ‘കുട്ടി’ (ബാല) സ്വയംസേവകന്‍. ഗണഗീതം എഴുതിയെടുക്കാനും മറ്റുമായി ഇടയ്‌ക്കു കാര്യാലയത്തില്‍ പോകാറുണ്ടായിരുന്നു. അങ്ങിനെയാണ് പുരുഷേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാന്‍ അത് വരെ കണ്ടിടുള്ള സംഘ പ്രചാരകന്മാര്‍ പി.കെ. ചന്ദ്രശേഖര്‍ജി (കോഴിക്കോട് സ്വദേശി), സി.പി. ജനേട്ടന്‍, മാധവ്ജി, ഹരിയേട്ടന്‍, ഭാസ്ക്കര്‍ജി, ഭാസ്ക്കര്‍ റാവുജി തുടങ്ങിയവറായിരുന്നു.ഇതോ കാഴ്ചയില്‍ ഒരു പയ്യന്‍, പതിനേഴോ പതിനെട്ടോ പ്രായം. അന്ന് അദ്ദേഹം കൊടുങ്ങല്ലുര്‍ കേന്ദ്രമാക്കി മാള, ഇരിങ്ങാലക്കുട പ്രദേശങ്ങളുടെ പ്രചാരക് ആയിരുന്നു. അന്ന് ഒരിക്കല്‍ കാര്യാലയത്തില്‍ ചെന്നപ്പോള്‍ “ഭാരത ഹൃദയ വിപഞ്ചിയില്‍’ (ഓഎന്‍വി കൃതി) എന്ന ഗണഗീതം അദ്ദേഹം എഴുതി തന്നത് ഓര്‍ക്കുന്നു.
പിന്നീട് അദ്ദേഹം വടക്കന്‍ പറവൂര്‍ താലൂക് പ്രചാരകന്‍ ആയിരുന്നു. വല്ലപ്പോഴും ഞാന്‍ അവിടെ പോകാറുണ്ടായിരുന്നു. അപ്പോഴും പുരുഷേട്ടനെ കാണാന്‍ സാധിച്ചു. അപ്പോഴേക്കും ഞാന്‍ എറണാകുളത്തെ പ്രവര്‍ത്തനത്തില്‍ മുഴുകി കഴിഞ്ഞിരുന്നതിനാല്‍ പ്രാന്ത കാര്യാലയത്തില്‍ വെച്ച് ഇടയ്‌ക്കിടെ കാണുക പതിവായി. പിന്നീടദ്ദേഹം പലസ്ഥലങ്ങളിലും ജില്ല പ്രചാരക് ആയി പ്രവർത്തിച്ചു. അതിനു ശേഷം എറണാകുളം തുടങ്ങി പല സ്ഥലങ്ങളിലും വിഭാഗ് പ്രചാരക് ആയി. ശേഷം എളമക്കരയിലെ പ്രാന്ത് കാര്യാലയത്തില്‍ പ്രാന്ത് കാര്യാലയ പ്രമുഖ് ആയി.
കര്‍ക്കശക്കാരനും മിതഭാഷിയും, സ്നേഹം മനസ്സിലും പ്രവൃത്തിയിലും മാത്രം കൊണ്ടുനടന്ന മഹദ് വ്യക്തിയുമായ യശ:ശരീരനായ മോഹന്ജിയുടെ (മോഹന്‍ കുക്ക്ലിയ) പിന്ഗാമി ആയി വന്ന പുരുഷേട്ടന്‍ വാചാലതയില്‍ പിശുക്കില്ലാത്തകാര്യാലയ പ്രമുഖ് എന്ന നിലയില്‍ വ്യത്യസ്തനായി. അന്ന് കൊച്ചി ജില്ല സഹകാര്യ വാഹായിരുന്ന എനിക്ക് അദ്ദേഹവുമായി പല കാര്യങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായി. അതെല്ലാം അവിസ്മരണീയ ഓര്‍മ്മകള്‍. പിന്നീട് ജന്മഭൂമിയുടെ എംഡി ആയും മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംഘടന കാര്യദര്‍ശിയായും അദ്ദേഹം പ്രവർത്തിച്ചപ്പോഴും ആ ബന്ധം ഹൃദ്യമായി തുടര്‍ന്നു.
2022 എപില്‍ 20നുണ്ടായ റോഡ് അപകടത്തിന് ശേഷം കാര്യലത്തില്‍ പോവുക അസാധ്യമായതിനാല്‍ പുരുഷേട്ടനെ കാണാന്‍ സാധിക്കാതായി. ഹരിയെട്ടനുമായി സ്ഥിരം ഫോണ്‍ ബന്ധം ഉണ്ടായിരുന്നു. ഹരിയേട്ടന്‍ കൂടെകൂടെ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിന് നടക്കാന്‍ സാധിക്കാതായ മാസങ്ങള്‍ ആയിരുന്നു അത്. കാറില്‍ നിന്നിറങ്ങി കാര്യാലയത്തിന്റെ മുറ്റത്ത് കൂടെ നടക്കാന്‍ സാധിക്കുമെന്നായപ്പോള്‍ ഞാന്‍ കുടുംബ സമേതം കാര്യാലയത്തില്‍ പോയി ഹരിയേട്ടനെ കണ്ടു. സ്റ്റെയര്‍ കേസ് കയറാന്‍ സാധിക്കാത്തതിനാല്‍ എം.എ. സാറിനെ കാണാന്‍ കഴിഞ്ഞില്ല. പുരുഷേട്ടന്‍ താമസിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്ളതിനാല്‍ അദേഹത്തെ കാണാന്‍ കഴിഞ്ഞു. എന്റെ അപകടത്തെ കുറിച്ച് അതുവരെയും അറിഞ്ഞില്ല എന്നതില്‍ അദ്ദേഹം ദുഖിതനായി. അന്ന് ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ഉണ്ടായിരുന്നു. അതെല്ലാം മറന്നു ധാരാളം സംസാരിച്ചു. അധികവും അസുഖത്തെയും ചികില്സയെയും കുറിച്ചുള്ള നര്‍മ്മ ഭാഷണങ്ങള്‍. എന്റെ അപകടത്തെക്കുറിച്ച് അറിയാതെ പോയതില്‍ വീണ്ടു വീണ്ടും ദു:ഖത്തോടെ സംസാരിച്ചു. ഞാന്‍ കൂടെ കൂടെ സമാധാനിപ്പിച്ചു.
പിന്നീട് ഒരിക്കലും കണ്ടില്ല. ഹരിയെട്ടന്റെ നിര്യാണം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ കാണാന്‍ പോയില്ല.
ആഴ്‌ച്ചകളായി പ്രതീക്ഷിച്ച വേര്‍പ്പാട് എങ്കിലും പുരുഷേട്ടന്റെ നിര്യാണം ഒരു തീരാ ദുഃഖം തന്നെ.
ടി സതീശൻ
കൊച്ചി
ഫോൺ : 90741 18588