കേരളത്തിലേക്ക് സംഘഗംഗ പരന്നൊഴുകാൻ തപസനുഷ്ഠിച്ച ഋഷി, സംസ്കാരത്തെ എതിർക്കുന്നത് പുരോഗമനമാണെന്ന മിഥ്യധാരണയ്‌ക്ക് സംസ്കാരത്തിലൂടെ നവോത്ഥാനം സൃഷ്ടിച്ച്, പ്രചരിപ്പിച്ച് മറുപടി നൽകിയ ധിഷണാശാലി, പശ്ചാത്യ അനുകരണങ്ങളെ ഭാരതീയ ധാർമ്മീക മുല്യങ്ങളാൽ വെല്ലുവിളിച്ച് വിജയിച്ച വിപ്ലവകാരി, അറിയപ്പെടാതെ പോയ അഭിനവ വാത്മീകി, ഉന്നതങ്ങളിലേക്കുള്ള പടവുകൾക്ക് മുന്നിൽ തിരിഞ്ഞു നടന്ന സന്യാസി. എത്ര പറഞ്ഞാലും, എഴുതിയാലും അവസാനിക്കതെ തുടരുന്ന ഔന്നത്യമാണ് ആർഎസ്എസ് പ്രചാരകനായിരുന്ന പരമേശ്വർജി എന്ന പി. പരമേശ്വരൻ.
1927-ൽ ആലപ്പുഴ ചേർത്തല താലുക്കിലെ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്താണ് പി. പരമേശ്വരന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബി.എ ഓണേഴ്‌സ് ബിരുദവും നേടി. ശ്രീരാമകൃഷ്ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ആഗമാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്നു. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർഎസ്എസിന്റെ പ്രവർത്തനങ്ങളിലൂടെയാണ് സമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത്.
ദാർശനികൻ, ബുദ്ധിജീവി, കവി, ചിന്തകൻ, അതുല്യനായ സംഘാടകൻ എന്നിങ്ങനെ പി.പരമേശ്വരനുള്ള വിശേഷണങ്ങളേറെയണ്. സംവാദത്തിന്റെയും സമന്വയത്തിന്റെയും ഭാവത്തെയാണ് പരമേശ്വർജി പ്രതിനിദാനം ചെയ്തത്. കാവിയുടുക്കാത്ത സന്യാസി എന്നാണ് സ്വാമി ചിന്മയാനന്ദൻ പരമേശ്വർജിയെ വിശേഷിപ്പിച്ചത്. കവിത്വത്തിന്റെ പതാക സംഘടനയ്‌ക്കു താഴെ കെട്ടിയില്ലായിരുന്നുവെങ്കിൽ കേരളത്തിനൊരു മഹാകവിയെ കിട്ടുമായിരുന്നുവെന്നാണ് കവി വിഷ്ണുനാരായണൻ നമ്പൂതിരി പരമേശ്വർജിയെ കുറിച്ച് പറഞ്ഞത്. വിദ്യാർത്ഥിയായിരിക്കെ ‘കോള് കൊണ്ട വേമ്പനാട്’ എന്ന വിഷയത്തിൽ നടന്ന കവിതാ മത്സരത്തിൽ വയലാർ രാമവർമ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമ്പോൾ ഒന്നാം സ്ഥാനം പി. പരമേശ്വരനായിരുന്നു.
വിദ്യാർത്ഥി കാലത്താണ് അദ്ദേഹം ആർഎസ്എസിൽ എത്തുന്നത്. 1950-ൽ മുഴുവൻ സമയ പ്രവർത്തകനായി. 1957-ൽ ഭാരതീയ ജനസംഘത്തിന്റെ കേരളത്തിലെ സംസ്ഥാന സംഘടനാ സെക്രട്ടറി, ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനസംഘത്തിൽ സജീവമായിരുന്നപ്പോൾ ദീൻദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി, എൽകെ അദ്വാനി തുടങ്ങിയ ഉന്നത നേതാക്കളോടൊപ്പം പരമേശ്വർജി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചു.
1977-ൽ അദ്ദേഹം രാഷ്‌ട്രീയത്തിൽ നിന്ന് സാമൂഹിക മേഖലയിലേക്ക് സ്വയം പിഴുതുമാറി. നാല് വർഷത്തോളം ന്യൂഡൽഹിയിലെ ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982-ൽ, അദ്ദേഹം സ്വന്തം സംസ്ഥാനത്തിലേക്ക് മടങ്ങിയെത്തി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചു. ഭാരതീയ വിചാരകേന്ദ്രം പ്രഥമ ഡയറക്ടറുമായിയിരുന്നു അദ്ദേഹം. 2000-ൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെനറ്റ് അംഗമായി നിയമിതനായി. 2018-ൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും 2004-ൽ പത്മശ്രീയും നൽകി അദ്ദേഹത്തെ ആദരിച്ചു. ‘കേസരി’, ‘മന്ഥൻ’, ‘യുവഭാരതി’ ‘പ്രഗതി’ ത്രൈമാസികകളുടെ ചീഫ് എഡിറ്ററായും പരമേശ്വർജി പ്രവർത്തിച്ചു.
സംഘർഷമായിരുന്നില്ല സംവാദമായിരുന്നു പരമേശ്വർജിയുടെ ആയുധം. കേരളത്തിലെ രാഷ്‌ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാനും സായുധ പോരാട്ടത്തിന്റെ സ്ഥാനത്ത് പ്രത്യയ ശാസ്ത്ര സംവാദത്തിന് പ്രാധാന്യം നൽകാനും അദ്ദേഹം മുൻകൈയെടുത്തു. അയോദ്ധ്യ രാമജന്മഭൂമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ മറുപുസ്തകമെഴുതിയാണ് അദ്ദേഹം വിമർശിച്ചത്. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്‌ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. ശങ്കര – പരമേശ്വര സംവാദം വലിയ ജനശ്രദ്ധ നേടിയിരുന്നു.
നവോത്ഥാനത്തിന്റെ പ്രവാചകൻ ശ്രീനാരായണ ഗുരു, ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ, വിശ്വവിജയി വിവേകാനന്ദൻ, മാർക്സും വിവേകാനന്ദനും, മാർക്സിൽ നിന്നും മഹർഷിയിലേക്ക്, ഭഗവദ്ഗീത – ഒരു പുതിയ ലോകക്രമത്തിന്റെ ദർശനം, ഒരു ഹിന്ദു രാഷ്‌ട്രത്തിന്റെ ഹൃദയമിടിപ്പുകൾ (യുവഭാരതിയിലെ തിരഞ്ഞെടുത്ത എഡിറ്റോറിയലുകളുടെ സമാഹാരം), യജ്ഞപ്രസാദം (തിരഞ്ഞെടുത്ത കവിതകൾ), ദിശാ ബോധത്തിനേറ്റ് ദർശനം (മലയാളത്തിലെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ), ഭഗവദ്ഗീത അനശ്വരതയുടെ അമൃതം (ഗീതയെക്കുറിച്ചുള്ള ഉപന്യാസങ്ങളുടെ ശേഖരം), മറാത്ത മുല്യങ്ങളും മാറുന്ന സമുഹവും, മകരജ്യോതിസ് (സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഒരു ഹ്രസ്വ പഠനം), ദർശനസംവാദം, സ്വതന്ത്ര ഭാരതം-ഗതിയും നിയതിയും, ഹിന്ദുധർമ്മവും ഇന്ത്യൻ കമ്മ്യൂണിസവും, വിവേകാനന്ദനും പ്രബുദ്ധ കേരളവും (എഡിറ്റഡ്), ഹിന്ദുത്വ പ്രത്യയശാസ്ത്രം – അതുല്യവും സാർവത്രികവും, ഹിന്ദു രാഷ്‌ട്രത്തിന്റെ ഹൃദയമിടിപ്പുകൾ (3 വാല്യങ്ങൾ) എന്നിവയ്‌ക്ക് പുറമേ ആർഎസ്എസിന് വേണ്ടി നിരവധി ഗണഗീതങ്ങളും അദ്ദേഹത്തിന്റെ അനുഗ്രഹീത നാരായത്തിൽ നിന്നും പിറന്നുവീണു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം 2020 ഫെബ്രുവരി 9ന് ലോകഹിതത്തിന് സമർപ്പിക്കപ്പെട്ട ആ ജീവിതം ഭാരതാംബയുടെ പാദങ്ങളിൽ വിലയം പ്രാപിച്ചിട്ട് 4 വർഷങ്ങൾ പൂർത്തിയാകുന്നു.
- അശ്വിൻ ഇലന്തൂർ