കൊച്ചി: തൃശൂരില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് ഔഷധിയില്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചന്ദ്രബോസ് വധക്കേസ് വിവാദമായതോടെയാണ് ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.
കേസിലെ പ്രതി നിഷാമിന് ശിക്ഷയായി ജീവപര്യന്തം തടവും 80.30 ലക്ഷം രൂപ പിഴയും തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് നിയമന ഉത്തരവ് ഉടന്‍ നല്‍കുമെന്ന് വ്യക്തമാക്കിയത്. ഉത്തരവ് നാളെ തന്നെ അയയ്ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് ലഭിച്ചാല്‍ ഏത് ദിവസവും അവര്‍ക്ക് ജോലിയില്‍ ചേരാനാകുമെന്നും അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി.
ഔഷധിയുടെ ജില്ലാ ഓഫീസില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലാകും ജമന്തിക്ക് നിയമനം നല്‍കുക. ചന്ദ്രബോസിന്റെ മരണശേഷം മറ്റ് വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തെ ജമന്തി പോറ്റുന്നത്. കേസില്‍ നിഷാമിനെ ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി ഉത്തരവിനൊപ്പം ജമന്തിയുടെ ജോലി വാഗ്ദാനം നടപ്പാക്കാത്തതും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ ത്വരിതപ്പെടുത്തിയത്.
സമൂഹത്തെ ഞെട്ടിച്ച നിഷ്ഠൂരമായ കൊലപാതകമായിരുന്നു ചന്ദ്രബോസിന്റേ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിക്ക് ഉചിതമായ ശിക്ഷയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വിലയിരുത്തി. കേസ് നല്ല നിലയില്‍ അന്വേഷിച്ച പൊലീസിനെയും കോടതിയില്‍ കൃത്യമായ നിലപാടുകള്‍ അവതരിപ്പിച്ച പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.