മുംബൈ : ഗുജറാത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാൻ ലഷ്കർ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്ലിയുടെ സ്ഥിരീകരണം . വീഡിയോ കോൺഫറൻസിംഗ് വഴി മുംബൈ കോടതിയിൽ മൊഴി നൽകവേയാണ് ഹെഡ്ലിയുടെ പരാമർശം .
ലഷ്കറിന്റെ വനിതാ വിഭാഗത്തിന്റെ നേതാവ് അബു അയ്മൻ മസർ ആയിരുന്നെന്നും അതിന്റെ ഭാഗമായുള്ള ചാവേറായിരുന്നു ഇസ്രത്തെന്നും സഖി ഉർ റഹ്മാൻ ലഖ്വി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹെഡ്ലി മൊഴി നൽകി . ഐ എസ് ഐ വഴി തനിക്ക് ലഭിച്ച സാമ്പത്തിക സഹായത്തെപ്പറ്റിയും ഹെഡ്ലി വെളിപ്പെടുത്തിയിട്ടുണ്ട് .
രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാൻ കേസിൽ ഗുജറാത്ത് സർക്കാരിനെതിരേയും രാജ്യത്തെ അന്വേഷണ ഏജൻസികൾക്കെതിരേയും വൻ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് എതിർ കക്ഷികൾ രംഗത്തെത്തിയിരുന്നു .
2004 ജൂണിൽ ഗുജറാത്തിൽ വെച്ച് പൊലീസുമായുളള ഏറ്റുമുട്ടലിലാണ് ഇസ്രത്ത് ജഹാനും മലയാളിയായ പ്രാണേഷ് കുമാറും അടക്കം നാല് ഭീകരർ കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ രണ്ട് പാക്കിസ്ഥാൻ ഭീകരർക്കൊപ്പം ഇവർ തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു.
ഇസ്രത്തും ജാവേദ് എന്ന പ്രാണേഷ് കുമാറും ലഷ്കർ ഇ തൊയ്ബയുടെ ചാവേറുകളാണെന്ന് ഗുജറാത്ത് പൊലീസ് തെളിവുകൾ സഹിതം സമർപ്പിച്ചിരുന്നു. എന്നാൽ ഒരുവിഭാഗം മാദ്ധ്യമങ്ങളും, കോൺഗ്രസ് ഉൾപ്പടെയുളള രാഷ്ട്രീയ പാർട്ടികളും ഇതിനെ വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. നരേന്ദ്ര മോദിയേയും അമിത് ഷായേയും അപകീർത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങൾ. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ ഉയർത്തിയ കുപ്രചരണമാണ്
ടാഡ കോടതിയിൽ ഹെഡ്ലി നടത്തിയ വെളിപ്പെടുത്തലോടെ ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
ഇസ്രത്ത് ജഹാൻ ലഷ്കർ ഇ തൊയ്ബയുടെ ചാവേറായിരുന്നുവെന്നും, ലഷ്കർ കമ്മാൻഡർ മുസ്സമ്മിൽ ബട്ടാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നും ഹെഡ്ലി പറയുന്നു. പൂണെയിൽ കോളജ് വിദ്യാർത്ഥിനിയായിരുന്ന ഇസ്രത്തിനെ കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് ലഷ്കർ തലവൻ സാക്കിയൂർ റഹ്മാൻ ലഖ്വിയിൽ നിന്നാണെന്നും ഹെഡ്ലി കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ എഫ് ബിഐയ്കും എൻഐഎയ്ക്കും മുന്പാകെ ഹെഡ്ലി സമ്മതിച്ചിരുന്നു.
നരേന്ദ്ര മോദിയേയും അമിത് ഷായേയും വ്യക്തിഹത്യ ചെയ്യാൻ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടും, തീസ്ത സെതൽവാദും ശ്രമം നടത്തിയതായി കോടതി ഈയിടെ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഹെഡ്ലിയുടെ വെളിപ്പെടുത്തൽ മറ്റൊരു കളളകഥയുടെ മുനകൂടിയാണ് ഒടിയ്ക്കുന്നത്.