ന്യൂഡൽഹി : ജെ എൻ യുവിൽ രാജ്യവിരുദ്ധ ശക്തികൾ നടത്തിയ അഫ്സൽ ഗുരു അനുസ്മരണ വിഷയത്തിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് കാണിക്കുന്ന ഇരട്ടത്താപ്പ് പുറത്തുവരുന്നു . മുൻപ് രാജ്യദ്രോഹ പരിപാടികൾ സംഘടിപ്പിച്ച ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നിലപാട് മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്
2010 ൽ മാവോയിസ്റ്റ് ആക്രമണത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജെ എൻ യു വിലെ തീവ്ര ഇടതുപക്ഷ സംഘടനകളായ ഡി എസ് യുവും ഐസയും ആഘോഷം നടത്തിയിരുന്നു . ഇന്ത്യ മൂർദ്ദാബാദ് , മാവോവാദ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും അന്നുയർന്നിരുന്നു . ഇതിനെതിരെ എ ബി വി പിയുമായി ചേർന്ന് വൻ പ്രതിഷേധമാണ് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ നടത്തിയത് .
ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഒരു കേന്ദ്ര സർവകലാശാലയിൽ എങ്ങനെ അനുവദിക്കാനാവും എന്നാണ് അന്ന് എൻ എസ് യു ഐ ജനറൽ സെക്രട്ടറിയായിരുന്നഷെയ്ഖ് ഷാനവാസ് ചോദിച്ചത് . ജവാന്മാർ കൊല്ലപ്പെട്ടത് ആഘോഷിക്കുന്ന പരിപാടിയെ എതിർത്തുകൊണ്ട് എൻ എസ് യു ഐ യും എ ബി വിപിയും മാർച്ച് സംഘടിപ്പിക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു . എസ് എഫ് ഐ വിഷയത്തിൽ ഇടപെട്ടില്ലെങ്കിലും അവരുടെ ചില വിദ്യാർത്ഥികൾ ഈ രാജ്യവിരുദ്ധ പ്രവർത്തനത്തെ എതിർക്കാൻ മുന്നിലുണ്ടായിരുന്നു .
എ ബി വി പി യും എൻ എസ് യു ഐയും അന്ന് ക്യാമ്പസിൽ നക്സൽ വിരുദ്ധവാരവും ആചരിച്ചിരുന്നു . എന്നാൽ ഇന്ന് ജെ എൻ യുവിലെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസും അതിന്റെ വിദ്യാർത്ഥി സംഘടനയും ഇപ്പോൾ സ്വീകരിക്കുന്നത് . ഭരിക്കുന്ന പാർട്ടിക്കെതിരെ ഉപയോഗിക്കാനുള്ള വടി തേടി ഒടുവിൽ ഇന്ത്യയെ ഇല്ലാതാക്കാൻ പോരാടുമെന്ന് മുദ്രാവാക്യം വിളിക്കുന്നവർക്ക് കുടപിടിക്കുകയാണ് കോൺഗ്രസെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു .
കഴിഞ്ഞ ഫെബ്രുവരി 9 നാണ് രാജ്യത്തെ ഞെട്ടിച്ച അഫ്സൽ ഗുരു അനുസ്മരണ പരിപാടി ജെ എൻ യുവിൽ അരങ്ങേറിയത് . ഇതിനെ തടയാൻ എ ബി വി പി രംഗത്തെത്തുകയും ചെയ്തു . എന്നാൽ രാഷ്ട്രീയ താത്പര്യം ലക്ഷ്യമിട്ട് രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ കൊടുക്കാൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ തന്നെ ജെ എൻ യുവിലെത്തിയത് ചർച്ചയായി . കോൺരസിന്റെ ഇരട്ടത്താപ്പാണ് ഇവിടെ തെളിയുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട് .