ഏറെ ചർച്ച ചെയ്യപ്പെട്ട ന്യൂജെൻ തരംഗത്തിന് ശേഷം മലയാള സിനിമ മറ്റൊരു ദിശയിലേക്ക്. റിയലിസ്റ്റിക് ആഖ്യാന രീതിയിലേക്കുള്ള ഈ മാറ്റത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത് വൻ വരവേൽപ്പ്.
എഴുതി വെച്ചത് അതേ മട്ടിൽ ആവർത്തിക്കുന്നില്ല. സിറ്റുവേഷന് വേണ്ട രീതിയിൽ അഭിനേതാക്കൾ തന്നെ സംഭാഷണത്തിൽ ചിലത് കൂട്ടിചേർക്കുകയോ കുറയ്‌ക്കുകയോ ചെയ്യുന്നു. കഥ സംഭവിക്കുന്ന നാട്ടിലെ ആളുകൾ തന്നെ, കഥാപാത്രങ്ങളായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ മലയാള സിനിമയും റിയലിസ്റ്റിക് ആഖ്യാന രീതിയിലേക്ക് മാറുകയാണ്. മഹേഷിന്‍റെ പ്രതികാരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെയാണ് സമീപകാലത്ത് ഈ ശൈലീ മാറ്റം.
മഹേഷിന്‍റെ പ്രതികാരത്തിൽ ഇടുക്കിയുമായി പ്രേക്ഷകനെ അത്രയും അടുപ്പിക്കുന്നത് ഈ ആഖ്യാന രീതിയാണ്. സിറ്റുവേഷൻ ആവശ്യപ്പെടുന്ന ഹാസ്യവും സംഭാഷണവുമാണ് കഥാപാത്രങ്ങളിൽ നിന്നും പുറത്തു വരുന്നത്.
ആക്ഷൻ ഹീറോ ബിജുവിൽ ആകട്ടെ, വായിൽ കൊള്ളാത്ത ഡയലോഗുകളുമായി പ്രത്യക്ഷപ്പെടുന്ന, അനീതിക്കെതിരെ ഒറ്റക്ക് പോരാടുന്ന, പതിവ് ഭരത് ചന്ദ്രൻ ഐപിഎസ് ടൈപ്പ് പൊലിസ് ഉദ്യോഗസ്ഥനിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണ ജനമൈത്രി സബ് ഇൻസ്പെക്ടറാണ് ബിജു പൗലോസ്. പൊലിസ് സ്റ്റേഷൻ ചിത്‍രീകരണവും തികച്ചും സ്വാഭാവികമായ രീതിയിൽ.
ആർട്ട് സിനിമകളിൽ നേരത്തെ പരിചിതമെങ്കിലും കമേഴ്സ്യൽ ചിത്രങ്ങളിൽ ഇത്തരം ശൈലീമാറ്റം വിജയകരമായി പരീക്ഷിക്കപ്പെടുന്നത് സമീപകാലത്ത് ആദ്യമായി. ആവിഷ്ക്കാരത്തിലെ വ്യതിയാനങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇരു ചിത്രങ്ങളുടെയും വാണിജ്യ വിജയം സൂചിപ്പിക്കുന്നത്.