ജക്കാർത്ത: പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഛോട്ടാ രാജന്‍. ഐ എസ് ഐ യാണ് ദാവൂദിനെ സംരക്ഷിക്കുന്നതെന്നും ഛോട്ടാരാജന്‍ വെളിപ്പെടുത്തി.
ഇന്തോനീഷ്യയിലെത്തിയ ഇന്ത്യന്‍ സംഘം തടവില്‍ കഴിയുന്ന ഛോട്ടാ രാജനെ കണ്ടു. ഇതിനു ശേഷം മാധ്യമപ്രവ്രര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഛോട്ടാ രാജന്‍ വെളിപ്പെടുത്തിയത്. ദാവൂദിന് വേണ്ട സംരക്ഷണം നല്‍കുന്നത് ഐ എസ് ഐ ആണെന്നും രാജന്‍ പറഞ്ഞു.
അതേസമയം ഛോട്ടാ രാജനെ ഇന്തോനീഷ്യയില്‍ നിന്നു വിട്ടുകിട്ടുന്നതിനായി ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം നടപടിക്രമങ്ങള്‍ തുടങ്ങി. ബുധനാഴ്ചയോടെ രാജനെ ഇന്ത്യയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ചയാണ് ബാലിയിലെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് ബാലി വിമാനത്താവളത്തില്‍ എത്തിയ രാജനെ കഴിഞ്ഞ മാസം 25നായിരുന്നു അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഡല്‍ഹി, ലക്‌നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.