തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശന്‍ തന്നെ മുന്‍പ് കണ്ടെത്തിയ പല തെളിവുകളും ദുര്‍ബ്ബലമാണെന്ന് വാദിക്കുന്നത്. മാണിയെ കുറ്റക്കാരനാക്കിയുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ സുകേശന്‍ ആവശ്യപ്പെടുന്നു.
കേസില്‍ കെ.എം മാണിക്കെതിരേ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഫോണ്‍ രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെയും പണം നല്‍കിയെന്ന് പറയുന്ന ബാര്‍ ഉടമകളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
മാണിക്ക് പണം നല്‍കിയ ദിവസം സംഘത്തിലുണ്ടായിരുന്ന ബാറുടമയായ ബിനോയ് പൊന്‍കുന്നത്തായിരുന്നു. ഇവിടെ നിന്ന് പാലയിലേക്ക് ഒരു മണിക്കൂര്‍ യാത്രയുണ്ട്. എന്നാല്‍ പണം കൈമാറിയെന്ന് പറയുന്ന സമയവും ബിനോയിയുടെ മൊബൈല്‍ ഫോണ്‍ ടവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. മാത്രമല്ല അഞ്ച് മിനിറ്റ് മാത്രമാണ് അമ്പിളിയും രാജ്കുമാര്‍ ഉണ്ണിയും മൊബൈല്‍ പരിധിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നത്. ഈ സമയത്തിനുള്ളില്‍ പണം എടുത്തുകൊണ്ടു വന്ന് കൊടുക്കുക അസാദ്ധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴ ആവശ്യപ്പെട്ടതിന് തെളിവായി ബിജു രമേശ് നല്‍കിയ ഫോണ്‍ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ബാര്‍ ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സുകേശന്‍ പറയുന്നു. മാണിയെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
മാണിക്കെതിരേ വിജിലന്‍സ് മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതേ തെളിവുകള്‍ പരിഗണിച്ചാണ് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടത്. ഇതേ തെളിവുകള്‍ ദുര്‍ബ്ബലമാണെന്ന് വിജിലന്‍സ് തന്നെ വാദിക്കുമ്പോള്‍ അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേശനെ മറികടന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സെന്‍ എം. പോള്‍ നടത്തിയ ഇടപെടലുകളെ വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിക്കുക പോലും ചെയ്തിരുന്നു.