ഡൽഹി : ഭാരതത്തിന്റെ സൗരോർജ്ജ ശേഷി അയ്യായിരം മെഗാവാട്ടെന്ന നാഴികക്കല്ല് പിന്നിട്ടു. 5130 മെഗാവാട്ടാണ് ഭാരതത്തിന്റെ ആകെ സൗരോർജ്ജ ശേഷിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷം മാത്രം 1385 മെഗാവാട്ട് ശേഷി രാജ്യം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിവുള്ള സംസ്ഥാനം രാജസ്ഥാനാണ് . 1264 മെഗാവാട്ട്. തൊട്ട് പിന്നിൽ 1024 മെഗാവാട്ടുമായി ഗുജറാത്താണുള്ളത് . മൂന്നാം സ്ഥാനത്തുള്ള മദ്ധ്യപ്രദേശിന്റെ ഉത്പാദന ശേഷി 679 മെഗാവാട്ടാണ് .
2021-22 നുള്ളിൽ 100 ജിഗാവാട്ട് ശേഷി നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിൽ 60 ജിഗാവാട്ട് ഭൂതല സ്ഥാപിത പ്ലാന്റുകളിൽ നിന്നും 40 ജിഗാവാട്ട് റൂഫ് ടോപ്പ് രീതിയിലും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് . ഈ വർഷം മൊത്തം 2000 മെഗാവാട്ടാണ് ലക്ഷ്യമിടുന്നത് . അടുത്തവർഷം 12,000 മെഗാവാട്ടും.2016 മാർച്ചിനകം 18,000 മെഗാവാട്ട് ഉത്പാദനത്തിനുള്ള ടെണ്ടർ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സംസ്ഥാന സർക്കാരുകളുടെ അർഹതപ്പെട്ട പ്രോജക്ടുകൾക്ക് പെട്ടെന്ന് അനുമതി നൽകിയും കേന്ദ്ര പദ്ധതികളിൽ ഉൾപ്പെടുത്തിയും സോളാർ വിപ്ലവം സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സൗരോർജ്ജ ശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്നവയാണ് . 12.5 മെഗാവാട്ട് ശേഷിയോടെ പതിനഞ്ചാം സ്ഥാനത്താണ് കേരളം