തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടം സംബന്ധിച്ച് വിവിധ സർക്കാർ വിഭാഗങ്ങൾ തമ്മിൽ പോര് ശക്തമാകുന്നു. പൊലീസിനു വീഴ്ച പറ്റിയെന്ന ആഭ്യന്തര റിപ്പോർട്ട്; വിശദീകരണം തേടി ഡി.ജി.പിയ്‌ക്ക് അയച്ചതിലാണ് ആഭ്യന്തര സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയത്. അപകടത്തിനു തൊട്ടു പിന്നാലെ തന്റെ ഉത്തരവു മറി കടന്ന്, വെടിക്കെട്ടിന് പൊലീസ് അനുമതി നൽകിയതിനെതിരെ ജില്ലാ കളക്ടർ രംഗത്തെത്തിയിരുന്നു.
പരവൂർ വെടിക്കെട്ടിൽ, വിവിധ വകുപ്പുകളിലുണ്ടായ വീഴ്ചകൾ സൂചിപ്പിക്കുന്ന വിശദ റിപ്പോർട്ടായിരുന്നു ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ചിരുന്നത്. ഡി.ജി.പി. മുതൽ വിവിധ പൊലീസ് വകുപ്പുകളിൽ നിന്നും വിശദീകരണം തേടിയ ശേഷം തയ്യാറാക്കിയ റിപ്പോർട്ടാണിത്. അതിന്മേലാണ് വീണ്ടും വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രി ഡി.ജി.പിയ്‌ക്ക് അയച്ചത്. മത്സരക്കമ്പമാണ് നടക്കുന്നതെന്നറിഞ്ഞിട്ടും അതിന്മേൽ നടപടിയെടുക്കാതിരുന്ന കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ, ചാത്തന്നൂർ എസ്.പി., പരവൂർ സി.ഐ. എന്നിവർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേലുദ്യോഗസ്ഥയായ തന്റെ റിപ്പോർട്ട് മറികടന്ന് തനിക്കു താഴെയുളള ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണമാവശ്യപ്പെതാണ് ആഭ്യന്തര സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.
പൊലീസിനെ മാത്രം ബലിയാടാക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിൽ കഴിഞ്ഞ ദിവസം ഡി.ജി.പിയും രംഗത്തെത്തിയിരുന്നു.