മത നേതാക്കളെ വധിച്ചും ആരാധനാലയങ്ങൾ തകർത്തും ഭാരതത്തെ അസ്ഥിരമാക്കാൻ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടിരുന്നെന്ന് എൻഐഎ. വധിക്കാനുളള പ്രമുഖരായ ബിജെപി-ആർഎസ്എസ് നേതാക്കളുടെ പട്ടികയും തയ്യാറാക്കിയിരുന്നതായി എൻഐഎയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബറിൽ ആർഎസ്എസ് നേതാക്കളായ ഷിരിഷ് ബംഗാളിയും പ്രഗ്നേഷ് മിസ്ത്രിയും ഗുജറാത്തിൽ വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പിണിയാളുകൾ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭാരതത്തെ അസ്ഥിരപ്പെടുത്താനുളള ദാവൂദിന്റെ പദ്ധതിയെ കുറിച്ച് ദേശീയ സുരക്ഷ ഏജൻസിക്ക് വിവരം ലഭിച്ചത്.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ദാവൂദ് പദ്ധതി തയ്യാറാക്കിയത്. പ്രമുഖരായ ആർഎസ്എസ് നേതാക്കളെ വധിക്കുകയും തുടർന്ന് പളളികൾ തകർക്കുകയും ചെയ്താൽ രാജ്യത്ത് മതസ്പർദ്ധ വളർത്താമെന്നായിരുന്നു കണക്കുകൂട്ടൽ. മുംബൈ ഭീകരാക്രമണ കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പ്രതികാരമായാണ് ഗുജറാത്തിലെ ആർഎസ്എസ് നേതാക്കളെ വധിച്ചതെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തിയതായും എൻഐഎ പറയുന്നു.
ദാവൂദിന്റെ സംഘാംഗങ്ങളായ പാകിസ്താൻ സ്വദേശി ജാവേദ് ചിക്നയും ദക്ഷിണാഫ്രിക്കൻ സ്വദേശി സഹീദ് മിയാനും ആണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആർഎസ്എസ് നേതാക്കളെ വധിക്കാൻ ജാവേദ് ചിക്നയുടെ സഹോദരൻ ആബിദ് പട്ടേലിന് 50 ലക്ഷം രൂപ ലഭിച്ചെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.