കൊല്ലം: കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി മുകേഷിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നാമനിർദേശ പത്രികയ്കൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയെന്നാരോപിച്ചാണ് പരാതി. ആദ്യ ഭാര്യയിൽനിന്നും നിയമപരമായി വിവാഹ മോചനം നേടാത്ത മുകേഷ് അക്കാര്യം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന് പരാതിയിൽ പറയുന്നു.
മുകേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഭാര്യയുടെ പേര് മേതിൽ ദേവികയെന്നാണ് ചേർത്തിരുന്നത്. എന്നാൽ മുകേഷ്, താനുമായുളള വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും, മുകേഷ് പുനർവിവാഹം ചെയ്ത വാർത്ത മാദ്ധ്യമങ്ങൾ വഴിയാണു താനറിഞ്ഞതെന്നും മുകേഷിന്റെ ആദ്യഭാര്യ സരിത കഴിഞ്ഞ ദിവസം ദുബായിൽ ജനം ടി.വിയോടു പറഞ്ഞിരുന്നു.
തനിക്ക് ആശ്രിതരാരുമില്ലെന്ന് മുകേഷ് കാണിച്ചിരിക്കുന്നതും തെറ്റാണെന്നും, രണ്ട് ആൺകുട്ടികളുടെ അച്ഛനായ മുകേഷിന് ആശ്രിതരില്ലെന്ന് എങ്ങനെ പറയാനാകുമെന്നും സരിത ചോദിച്ചു.
ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സ്ഥാനാർത്ഥിയാകാൻ യോഗ്യതയില്ലാത്തയാളാണ് മുകേഷെന്നും സരിത അഭിപ്രായപ്പെട്ടിരുന്നു.