സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അഭൂതപൂർവ്വമായ മുന്നേറ്റം. മുഖ്യമന്ത്രിയടക്കമുളള ഭരണപക്ഷ എം.എൽ.എ മാരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വോട്ടിംഗ് ശതമാനം കുതിച്ചുയർന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
സംസ്ഥാനത്ത് എട്ടോളം മണ്ഡലങ്ങളിൽ ശ്രദ്ധേയമായ വോട്ടിംഗ് ലീഡാണ് വോട്ടെണ്ണലിലുടനീളം ദൃശ്യമായത്. തികച്ചും പ്രവചനാതീതമായ ഫലം തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ കേരളം കാത്തിരുന്നതെന്നു തന്നെ പറയാം. വിജയം ഉറപ്പിച്ചിരുന്ന പലരും തോൽവിയിലേക്കു കൂപ്പു കുത്തി. അപ്രതീക്ഷിത വിജയം കൈവരിച്ച വീണാ ജോർജ്ജിനെപ്പോലെയുളളവരും തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.
യു.ഡി.എഫിനെ പിന്തളളി ബി.ജെ.പി പലയിടങ്ങളിലും രണ്ടാം സ്ഥാനത്തു വന്നു എന്നത് ഭാരതീയജനതാപാർട്ടിക്ക് സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മഞ്ചേശ്വരത്ത് കേവലം 89 വോട്ടുകൾക്കാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്തേക്കു പോയത്. അതേസമയം കെ.സുരേന്ദ്രന്റെ അപരന് 467 വോട്ടുകൾ മറിഞ്ഞതും വിധി നിർണ്ണയത്തിൽ നിർണ്ണായകമായി എന്നു വിലയിരുത്തപ്പെടുന്നു.
മുൻ ചീഫ് വിപ്പ് പി.സി.ജോർജ്ജിന്റെ അട്ടിമറി വിജയം ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കൂടെ നിർത്തി വിജയം കൊയ്ത എൽ.ഡി.എഫ് കൂടി കൈ വിട്ടതോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു പി.സി. ജോർജ്ജ്. ജനപക്ഷ സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ ജനവിധിയെ അഭിമുഖീകരിച്ച പി.സി. ജോർജ്ജിന് ഇരുപത്തിയാറായിരത്തിൽ പരം വോട്ടിന്റെ വമ്പൻ ഭൂരിപക്ഷമാണ് ലഭിച്ചത്.
കഴിഞ്ഞ 25 വർഷമായി വിജയം സ്ഥാപിച്ചിരുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ മന്ത്രി കെ.ബാബുവിന്റെ പതനവും, കുത്തക മണ്ഡലമായ പാലായിൽ കെ.എം മാണി കൈവരിച്ച നേരിയ ഭൂരിപക്ഷവും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ചുളള മുന്നണികളുടെയും വിദഗ്ദ്ധരുടെയും ന്യായാന്യായവിചിന്തനവും, വിലയിരുത്തലുകളും ഇനിയും ലഭ്യമാകാനിരിക്കുന്നതേയുളളൂ.
വ്യാപകമായ കളളവോട്ടും, അട്ടിമറികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെയും, അനുബന്ധ ഏജൻസികളുടെയും നിരീക്ഷണവും തീർപ്പും ഇനി വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഈ വിധി, ഭരണത്തിലേറുന്ന ഇടതുപക്ഷത്തെയും, ഭരണം നഷ്ട്ടപ്പെട്ട കോൺഗ്രസ്സിനെയും കൂടുതൽ ശ്രദ്ധാലുക്കളാക്കാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമൊന്നുമില്ല.