തിരുവനന്തപുരം: പരിസ്ഥിതി വിഷയത്തിൽ സി.പി.എമ്മിന്റെയും, സി.പി.ഐയുടെയും വ്യത്യസ്ത നിലപാടുകൾ പ്രകടമാക്കി പിണറായി വിജയന്റെയും, കാനം രാജേന്ദ്രന്റെയും ഫേസ് ബുക്ക് പോസ്റ്റ്. അതിരപ്പിളളി പദ്ധതിയുടെ കാര്യത്തിലടക്കമുളള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. പരിസ്ഥിതി മൗലികവാദ നിലപാടുകളിൽ നിയന്ത്രണം വേണമെന്ന് പിണറായിയും, വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ ചവിട്ടി മെതിക്കരുതെന്ന് കാനവും അഭിപ്രായപ്പെടുന്നു. പരിസ്ഥിതി ദിനത്തിനു മുന്നോടിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മുന്നണിയ്ക്കുളളിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതിരപ്പളളി വിഷയത്തിൽ ഇടതുമുന്നണിയ്ക്കുളളിലെ അഭിപ്രായ ഭിന്നത കൂടുതൽ വെളിവാക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും, മുഖ്യമന്ത്രി പിണറായി വിജയന്റേയും ഫേസ്ബുക്ക് പോസ്റ്റുകൾ.
വികസനത്തിന്റെ പേരു പറഞ്ഞ് എല്ലാത്തിനേയും ചവുട്ടി മെതിച്ച് പണത്തോടുള്ള ആർത്തിയുമായി പാഞ്ഞു നടന്നവരുടെ വഴികളാണ് ജീവിതത്തെ ഉയർത്തി പിടിച്ചവർ തടഞ്ഞതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോസ്റ്റിൽ വ്യക്തമാക്കുന്നു. വികസനം സാമൂഹ്യനീതിയ്ക്ക് നിരക്കുന്നതും, നിലനിർത്താവുന്നതും ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എല്ലാത്തിനും ലാഭം മാത്രം ദർശിക്കുന്ന മുതലാളിത്ത വികസന രീതികളാണ് പ്രകൃതിയെ തകർത്തെറിഞ്ഞതെന്ന് തിരിച്ചറിയുന്നിടത്താണ് ഇടതുപക്ഷ രാഷ്ട്രീയം അർത്ഥ പൂർണ്ണമാകുന്നതതെന്നും കാനം രാജേന്ദ്രൻ പോസ്റ്റിൽ കുറിച്ചു.
കാനത്തിന്റെ ഈ പോസ്റ്റിനുളള പരോക്ഷ മറുപടിയാണ് ഫേസ്ബുക്കിലൂടെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഈ രംഗത്ത് പ്രാവീണ്യം നേടിയവരാവണമെന്നും, അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂർവം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലാനുസൃതമാറ്റങ്ങൾ ഇവിടെ ആവശ്യമാണ്. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളിൽ നിയന്ത്രണംവേണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും പിണറായി പറയുന്നു.