യൂറോപ്പിന്, ഫുട് ബോൾ ആവേശത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ച്, യൂറോ കപ്പിൽ ഇന്ന് പന്തുരുളും, ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ്, റുമാനിയയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.
ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പുകൾക്ക് വേഗം കൂട്ടി, യൂറോ കപ്പിന് ഇന്ന് തുടക്കമാകും. കോപ്പ അമേരിക്കയ്‌ക്ക് ഒപ്പം എത്തുന്ന യൂറോ കപ്പ് ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. യൂറോ കപ്പിൽ ഇത്തവണ, ഹാട്രിക് കീരീടം ലക്ഷ്യമിട്ടിറങ്ങുന്ന സ്പെയിനാണ് ശ്രദ്ധാകേന്ദ്രം. കൂടെ ലോക ചാന്പ്യമാരായ ജർമ്മനി, ആതിഥേയരായ ഫ്രാൻസ്, ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പോർച്ചുഗൽ, പ്രതിരോധത്തിന്‍റെ കരുത്തുമായി ഇറ്റലി, ആരാധകരുടെ ഫേവറ്‍റൈറ്റ് ഇംഗ്ലണ്ട്, കറുത്ത കുതിരകളാകാൻ ഓസ്ട്രിയയും, ബെൽജിയവും. അട്ടിമറി ലക്ഷ്യമിട്ടെത്തുന്ന ഒരു പറ്റം ടീമുകൾ വേറെ.
ഫ്രാൻസിന്‍റെ പുൽ മൈതാനങ്ങളിൽ തീപടരാൻ ഇതിൽ കൂടുതൽ എന്ത് വേണം? 24 ടീമുകൾ 10 വേദികളിലായി മാറ്റുരയ്‌ക്കുന്ന ടൂർണമെന്‍റിന്‍റെ കലാശകളി ജൂലൈ 10നാണ്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിന്‍റെ എതിരാളികൾ റുമാനിയയാണ്. കിരീടത്തിൽ കുറഞ്ഞൊന്നും തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കില്ലെന്ന് അറിയാവുന്ന ഫ്രാൻസ്, വിജയത്തോടെ തുടങ്ങാനുറച്ചാകും ബൂട്ട് കെട്ടുക. ഇരു ടീമുകളും 15 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും വിജയം ഫ്രാൻസിനൊപ്പമായിരുന്നു. 4-3-3 ശൈലിയിൽ തന്നെയാകും ഫ്രഞ്ച് പടയിറങ്ങുക.
മറുവശത്ത് പ്രതിരോധ നിരയിൽ വിശ്വാസമർപ്പിച്ചാണ് റുമാനിയയുടെ വരവ്. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടൂർണമെന്‍റിനായി ഒരുക്കിയിരിക്കുന്നത്.