ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ഇനി ഓർമ്മ. ജന്മനാടായ കെന്‍റകയിലെ ലൂയിവില്ലയിലാണ് അലിയുടെ സംസ്‍കാര ചടങ്ങുകൾ നടന്നത്. രാജ്യത്തലവന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച കേവ്‍ഹിൽ സെമിത്തേരിയിലായിരുന്നു ഖബറടക്കം.
ഇടിക്കൂട്ടിനകത്തും പുറത്തും വീരചരിതം രചിച്ച ബോക്സിംഗ് ഇതിഹാസത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് ലോകം നൽകിയത്. പതിനാലായിരത്തിലധികം പേർ പങ്കെടുത്ത ജനാസ നമസ്കാരത്തോടെയായിരുന്നു അന്ത്യോപചാര ചടങ്ങുകൾ. ജാതി-മത ഭേദമന്യേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നുമെല്ലാം ആയിരക്കണക്കിന് പേർ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഹോളിവുഡ് താരം വിൽ സ്മിത്ത്, മുന്‍ ബോക‍്സർ ലെനോക്സ് ലെവിസ്, മൈക്ക് ടൈസൻ, തുടങ്ങിയവർ ചേർന്നാണ് മൃതദേഹം വഹിച്ചത്.
മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൻ, തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എർദോഗാൻ, ജോർദാൻ രാജാവ് അബ്‍ദുള്ള, കൊമേഡിയൻ ബിൽ ക്രിസ്റ്റി തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ അനുശോചനം അറിയിച്ച് പ്രത്യേക വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
വർഷങ്ങൾക്ക് മുന്‍പ് അലിയും കുടുംബവും തീരുമാനിച്ച പ്രകാരമായിരുന്നു അന്ത്യചടങ്ങുകൾ. അലി കുട്ടിക്കാലം ചെലവഴിച്ച വീട്, അലി സെന്‍റർ, ആഫ്രിക്കന്‍-അമേരിക്കന്‍ ഹെറിറ്റേജ് സെന്‍റർ അടക്കം അലിയുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയായിരുന്നു വിലാപയാത്ര. പ്ലക്കാർഡേന്തിയും പുഷ്‍പങ്ങൾ അർപ്പിച്ചും ആയിരക്കണക്കിന് ആളുകൾ വിലാപയാത്രക്കായി എത്തിയിരുന്നു.